: എൻ.ഡി.എ.യുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നീക്കങ്ങളിൽ മുന്നണിയിലെ മുഖ്യകക്ഷിയായ ബി.ജെ.പി.ക്ക് സംശയം. മുന്നണിക്കുള്ളിൽനിന്നുകൊണ്ട് അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നാണവരുടെ ആശങ്ക.ഒപ്പം ഉറച്ചുനിൽക്കുന്നില്ലെങ്കിൽ ബി.ഡി.ജെ.എസിനെ ഒഴിവാക്കണമെന്ന നിലപാടാണ് കേരളത്തിലെ ആർ.എസ്.എസ്. നേതാക്കൾക്കെന്നാണ് വിവരം. ബി.ഡി.ജെ.എസ്. വിഷയം കൈകാര്യംചെയ്യുന്നത് കേന്ദ്ര നേതൃത്വമായതിനാൽ സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്.കഴിഞ്ഞദിവസം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ സ്ഥാനാർഥിയാകുന്നതിനോട് യോജിപ്പില്ലെന്നും യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നും പറഞ്ഞിരുന്നു. ഇത് യാദൃച്ഛികമല്ലെന്നാണ് സംഘപരിവാർ നേതാക്കൾ സംശയിക്കുന്നത്.വെള്ളാപ്പള്ളി മുൻകൈയെടുത്ത് സ്ഥാപിച്ച പാർട്ടിയാണ് ബി.ഡി.ജെ.എസ്. പിന്നീടാണ് എസ്.എൻ.ഡി.പി. യോഗത്തിന് രാഷ്ട്രീയമില്ലെന്നും തനിക്ക് ഈ പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നത്. അപ്പോഴും അദ്ദേഹത്തിന്റെ മകനും എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിൻറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ഭാരവാഹികളിലേറെയും എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളുമാണ്. ശബരിമല വിവാദത്തിൽ വെള്ളാപ്പള്ളി സർക്കാർ നിലപാടുകൾക്കൊപ്പമായിരുന്നു. സംഘപരിവാർ നിലപാടുകളെ അദ്ദേഹം തുറന്നു വിമർശിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവന എൻ.ഡി.എ.യെ ലക്ഷ്യംവെച്ചാണ് എന്നാണ് ബി.ജെ.പി. വൃത്തങ്ങൾ സംശയിക്കുന്നത്. ഇത് എൽ.ഡി.എഫിനെ പരോക്ഷമായി സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണോ എന്നാണ് സംശയം. ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യ്ക്കൊപ്പംനിന്ന് ബി.ഡി.ജെ.എസ്. ഇടതുമുന്നണിയെ സഹായിക്കുകയായിരുന്നെന്ന് ആർ.എസ്.എസ്. നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇതും ഇപ്പോഴത്തെ സംശയങ്ങൾക്ക് കാരണമാണ്. സജീവരാഷ്ട്രീയത്തിൽനിന്ന് സംഘടന മാറിനിൽക്കാൻ തീരുമാനിച്ചതിന്റെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നാണ് എസ്.എൻ.ഡി.പി. യോഗം നിലപാട്. എസ്.എൻ.ഡി.പി. ഭാരവാഹികൾ പാർട്ടി ഭാരവാഹിത്വം വഹിക്കുന്നത് വിവാദമായാൽ അതിനും വിലക്കുവരുമെന്നാണ് സൂചന. അങ്ങനെവന്നാൽ തുഷാർ അടക്കമുള്ളവർ ബി.ഡി.ജെ.എസ്. ഭാരവാഹിത്വം ഒഴിയേണ്ടിവരും.പ്രതികരണത്തിന് തുഷാർ വെള്ളാപ്പള്ളിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും പ്രതികരിക്കാൻ വിസമ്മതിച്ചു.നേതൃസ്ഥാനത്തുള്ളവർ മത്സരിക്കരുത്എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃസ്ഥാനത്തുള്ളവർ മത്സരിക്കരുതെന്നാണ് പറഞ്ഞത്. പല രാഷ്ട്രീയക്കാർ സംഘടനയ്ക്കുള്ളിലുണ്ട്. നേതൃസ്ഥാനത്തുള്ളവർ മത്സരിച്ചാൽ അത് എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതൊഴിവാക്കാനാണ് ഈ നിർദേശം.-വെള്ളാപ്പള്ളി നടേശൻ, എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി
from mathrubhumi.latestnews.rssfeed http://bit.ly/2WThu3Z
via
IFTTT