ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതി യോഗം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ ചേരും. 82 പേരുടെ പട്ടികയിൽ നിന്നും 33 പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. വിവാദങ്ങളേത്തുടർന്ന് സി.ബി.ഐയിൽ നിന്നും മാറ്റിയ രാകേഷ് അസ്താനയുടെ പേര് പട്ടികയിലുണ്ടെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ പരിഗണിക്കാനിടയില്ല. മധ്യപ്രദേശ് ഡി.ജി.പി ആർ.കെ ശുക്ലക്കാണ് കൂടുതൽ സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. സി ആർ.പി.എഫ് ഡി.ജി , ആർ.ആർ ഭട്ട്നഗർ, സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ അരവിന്ദ് കുമാർ , ഫോറൻസിക് സയൻസ് ഇൻസ്റ്റിട്ട്യൂട്ട് ഡി.ജി ജാവേദ് അഹമ്മദ്, പോലീസ് റിസർച്ച് ബ്യൂറോ ഡി.ജി എ. പി മഹേശ്വരി എന്നിവരുടെ പേരുകളാണ് സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. വൈകിട്ട് ആറുണിക്ക് നടക്കുന്ന യോഗത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞെങ്കിലും ഇന്ന് വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ സി.ബി.ഐ മേധാവി സ്ഥാനത്തു നിന്നും നീക്കിയ അലോക് വർമ്മയുടെ രാജി സ്വീകരിക്കില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയനാവേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴാഴ്ചയായിരുന്നു അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. വർമ്മയുടെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചേക്കുമെന്ന് ആഭ്യന്തര മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. Content highlights:Panel led by Narendra Modi likely to pick new CBI Chief today
from mathrubhumi.latestnews.rssfeed http://bit.ly/2GeJl8P
via
IFTTT