കോഴിക്കോട്: കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 12 വയസുകാരനാണ് മരിച്ചത്. പനി കുറയാത്തതിനെ തുടർന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു. പുലർച്ചെ 4.45 ഓടെ മരിച്ചു. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തിയാൽ ഉന്നതതല യോഗം ചേരും. ഇതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പോലീസ് അടച്ചിട്ടുണ്ട്.കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരേയും നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 2019ൽ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തിൽ നിയന്ത്രണ വിധേയമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2VePU4W
via
IFTTT