Breaking

Monday, September 27, 2021

കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് റിപ്പോര്‍ട്ട്; മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മൊഴിയെടുക്കും

കാഞ്ഞിരപ്പള്ളി: നാലുമാസംമാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹപരിശോധനാ റിപ്പോർട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴാണ് സംഭവം. കുട്ടിയ്ക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് സൂസനാണ് റിജോയെ വിളിച്ച് അറിയിച്ചത്. റിജോ വിവരം അറിയിച്ചതിനെത്തുടർന്ന് വാർഡംഗം സ്ഥലത്തെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തും. അമ്മയുടെ മൊഴിയെടുക്കും. കുട്ടിയുടെ മരണശേഷം കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയെ പോലീസ് നിരീക്ഷണത്തിൽ മാനസിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മ സാധാരണരീതിയിലേക്ക് മടങ്ങിയശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച 4.30-തോടെ കുട്ടിയുടെ മൃതദേഹം കൂവപ്പള്ളി പൂമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Y1fzQ4
via IFTTT