Breaking

Saturday, September 18, 2021

കൊച്ചിയിൽ 690 കോടിയുടെ നിക്ഷേപവുമായി ടി.സി.എസ്.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റാ കൺസൽട്ടൻസി സർവീസസ് (ടി.സി.എസ്.) കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററിൽ 690 കോടി രൂപ മുതൽമുടക്കി ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നു. ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസും ടി.സി.എസ്. കേരള വൈസ് പ്രസിഡന്റ് ദിനേഷ് പി. തമ്പിയും ഒപ്പുവെച്ചു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും പങ്കെടുത്തു. 16 ലക്ഷം ചതുരശ്രയടി സ്ഥലത്താണ് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുക. ഐ.ടി. കോംപ്ലക്സിനായി 440 കോടിയും അനുബന്ധ വികസനത്തിനായി 250 കോടിയുമാണ് ടി.സി.എസ്. വകയിരുത്തിയിരിക്കുന്നത്. 2023-24ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും. കാമ്പസ് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 10,000 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക് ഹാർഡ്വേർ ആൻഡ് ഐ.ടി.-ഐ.ടി.ഇ.എസ്. യൂണിറ്റിനായി 36.84 ഏക്കർ സ്ഥലം ടി.സി.എസിന് അനുവദിച്ചുകൊണ്ടുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിലും ആഗോളതലത്തിലും ഐ.ടി.-ഐ.ടി.ഇ.എസ്. മേഖലയിൽ മികവ് തെളിയിച്ച സ്ഥാപനമാണ് ടി.സി.എസ്. ഈ സർക്കാർ ചുമതലയേറ്റശേഷം സംസ്ഥാനത്ത് നിക്ഷേപംനടത്താൻ ധാരണാപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. പ്രമുഖ ഡിസൈൻ ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയുമായുള്ള 75 കോടിയുടെ നിക്ഷേപ കരാറിലാണ് നേരത്തേ ധാരണയായത്. Content Highlights:TCS to invest 690 crores for innovation park in Kochi electronic manufacturing cluster


from mathrubhumi.latestnews.rssfeed https://ift.tt/39hddic
via IFTTT