Breaking

Monday, June 21, 2021

മുഖ്യമന്ത്രി പിൻവാങ്ങിയേക്കും; സി.പി.എം. പോരാടും

തിരുവനന്തപുരം: കെ. സുധാകരനുമായി നേരിട്ട് പോരടിക്കാൻ ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിയേക്കില്ല. വ്യക്തിപരമായ പരാമർശത്തിനുള്ള മറുപടി, പറയേണ്ടരീതിയിൽ പറഞ്ഞുതീർത്തുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അത്തരം കാര്യങ്ങൾ ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് അനുചിതമാകും. എന്നാൽ, സുധാകരനെതിരായ നിലപാട് സി.പി.എം. കടുപ്പിക്കും. മറുപടി പാർട്ടിനേതാക്കൾ നൽകും. സുധാകരന് നിയമക്കുരുക്കുകൾ തീർക്കാനുള്ള ആസൂത്രണവും സി.പി.എം.തലത്തിലുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നത് ആവർത്തിക്കുന്നത് പൊതുസ്വീകാര്യതയെ ബാധിക്കുമെന്നാണു കരുതുന്നത്. സുധാകരന്റെ 'ക്രിമിനൽ രാഷ്ട്രീയം' തുറന്നുകാട്ടുക എന്നതാണ് സി.പി.എം. ഏറ്റെടുത്ത പ്രധാന ദൗത്യം. ഇത് ചർച്ചയാവുന്നതോടെ കോൺഗ്രസിനുള്ളിലും ഭിന്നതയുണ്ടാകുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ. സുധാകരന്റെ 'ബി.ജെ.പി. അനുകൂലമനസ്സ്' സ്ഥാപിച്ചെടുക്കുകയെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരേ വ്യക്തിപരമായിത്തന്നെയാണ് തന്റെ പോരാട്ടമെന്ന സുധാകരന്റെ പ്രസ്താവന, മുഖ്യമന്ത്രിയെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്ന ബി.ജെ.പി. നേതാവ് എ.എൻ. രാധാകൃഷ്ണന്റെ പ്രസ്താവനയുടെ തുടർച്ചയാണെന്ന വാദം സി.പി.എം. ഉയർത്തുന്നത് ഇതിനുവേണ്ടിയാണ്. മുഖ്യമന്ത്രിക്കു മറുപടിപറയാൻ സുധാകരൻ നടത്തിയ പത്രസമ്മേളനമാണ് അദ്ദേഹത്തിന്റെ 'ക്രിമിനൽ ബന്ധം' ഉറപ്പിക്കാൻ സി.പി.എം. ആയുധമാക്കുന്നത്. നാൽപ്പാടി വാസു, സേവറി നാണു എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളിൽ, പുനരന്വേഷണ സാധ്യതയാണ് സി.പി.എം. തേടുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പുനരന്വേഷണം വേണമെന്ന ആവശ്യം ഇതിനകം ഉന്നയിച്ചിട്ടുണ്ട്. അതിന് സി.പി.എം. കണ്ണൂർ നേതൃത്വം പിന്തുണയും പ്രഖ്യാപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3iT4WXt
via IFTTT