Breaking

Saturday, June 26, 2021

സത്കാരങ്ങള്‍ ബനാത്ത് വാലെക്ക് വിലങ്ങുതടിയായില്ല; കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കുറിപ്പ്

മലപ്പുറം: മുസ്ലിംലീഗ് നേതാവായിരുന്ന അന്തരിച്ചജി.എം.ബനാത്ത് വാലെയെ അനുസ്മരിച്ച് എഴുതിയ കുറിപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എം.ഹംസ. പ്രതിസന്ധികളിൽ ഒളിച്ചോടാൻ തയ്യാറാവാതെ പ്രതിബദ്ധത പുലർത്തി, സത്കാരങ്ങളോ യാത്രാ പ്രതിബന്ധങ്ങളോ ആ കർമ്മ സരണിയിൽ വിലങ്ങ് തടിയായില്ലെന്ന് ഹംസ ബനാത്ത് വാലെയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. എംപിയായിരിക്കുമ്പോൾ പാർലമെന്റിൽ സുപ്രധാന ബില്ലുകളിൽ നടന്ന ചർച്ചയിലും വോട്ടെടുപ്പിലും പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിൽ ലീഗിനുള്ളിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ ട്രോളികൊണ്ടാണ് ഹംസയുടെ കുറിപ്പിലെ പരാമർശങ്ങൾ. എംപി സ്ഥാനം രാജിവെച്ചതിലും തിരഞ്ഞെടുപ്പ് തോൽവിയിലും പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ലീഗ് ഭാരാവാഹികളിൽ നിന്നുള്ള ഇത്തരത്തിലുള്ള പരിഹാസം എന്നതും ശ്രദ്ധേയമാണ്. ഫെയയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം... ജനാബ് ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബിന്റെ വിയോഗത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം തികയുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് കരുത്തായി നിന്ന മഹാമനീഷിയായിരുന്നു ബനാത്ത് വാല സാഹിബ് പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും കൃത്യമായി പറയുന്ന തന്റേടമുള്ള നേതാവ്. വിജ്ഞാനം നിറഞ്ഞ് തുളുമ്പുന്ന വാഗ്ധ്വാരണിയുടെ ഉടമയായ ബനാത്ത് വാല സാഹിബിന്റെ പ്രഭാഷണങ്ങൾ, വർഷങ്ങൾക്കിപ്പുറവും തലമുറയെ ആവേശഭരിതരാക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസ വിചക്ഷണനായാണ് ബനാത്ത് വാല അറിയപ്പെടുന്നത്. 1967-ലും 1972-ലും മഹാരാഷ്ട്ര അസംബ്ലിയിൽ അംഗമായിരുന്നു. തുടർന്ന് 1977- മുതൽ ഏഴ് തവണ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റഗമായി. മികച്ച പാർലിമെന്റേറിയൻ എന്ന നിലക്ക് നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. സമുദായം തന്നിലർപ്പിച്ച വിശ്വാസത്തെ കളങ്കമില്ലാതെ കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധ്യമായി എന്നത് പാർലമെന്റിനകത്തും പുറത്തും നടത്തിയ ന്യൂനപക്ഷ പ്രശ്നങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെ നമുക്ക് ബോധ്യമാകും. പ്രതിസന്ധികളിൽ പതറാതെ ഒരു സിംഹഗർജ്ജനമായി സഭക്കകത്ത് നിലകൊണ്ടു...,ഭരണകൂടങ്ങൾക്കൊരു താക്കീതായി.., വിവാഹമോചിത നിയമമടക്കം സുപ്രധാനമായ നിരവധി നിയമങ്ങളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പിറവിയെടുത്തത്. പ്രതിസന്ധികളിൽ ഒളിച്ചോടാൻ തയ്യാറാവാതെ പ്രതിബദ്ധത പുലർത്തി , സൽക്കാരങ്ങളോ യാത്ര പ്രതിബന്ധങ്ങളോ ആ കർമ്മ സരണിയിൽ വിലങ്ങ് തടിയായില്ല. ഭയഭക്തിയുടെ ചൈതന്യം അങ്കുരിക്കുന്ന ഹൃദയത്തോടെ സധൈര്യം നേരിടുകയായിരുന്നു. എന്ത് കൊണ്ടും പുതുതലമുറക്ക് മാർഗ്ഗദർശിയാണു് ഗുലാം മഹ്മൂദ് ബനാത് വാല സാഹിബ് 2008 ജൂൺ 26 ന് അന്ത്യകർമ്മങ്ങൾക്കായി ബോംബെയിൽ എത്തിച്ചേർന്നതും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായതും ഇന്നലത്തെപ്പോലെ ഇന്നുമോർക്കുന്നു. നാഥൻ സ്വർഗീയാരാമത്തിൽ ഒന്നിപ്പിക്കട്ടെ..


from mathrubhumi.latestnews.rssfeed https://ift.tt/3jaGSj8
via IFTTT