Breaking

Wednesday, June 30, 2021

വീണ്ടും ശബ്ദിക്കുന്നു, ടി.പി.യുടെ ആ ഫോണ്‍ നമ്പര്‍...

വടകര: ടി.പി. ചന്ദ്രശേഖരന്റെ ഫോൺനമ്പർ ഒമ്പത് വർഷങ്ങൾക്കുശേഷം വീണ്ടും റിങ് ചെയ്തുതുടങ്ങി-കെ.കെ. രമ എം.എൽ.എ.യുടെ ഔദ്യോഗിക ഫോൺനമ്പറായി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ടി.പി.യുടെ 9447933040 എന്ന നമ്പർ എം.എൽ.എ. യുടെ ഔദ്യോഗികനമ്പറായി രമ പുറത്തുവിട്ടത്. 2012 മേയ് നാലിന് രാത്രി വള്ളിക്കാടിൽ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ ടി.പി.യുടെ ഫോണും ചിതറിത്തെറിച്ചിരുന്നു. പിന്നീട് കുറേക്കാലം ഈ നമ്പർ രമയുടെ കൈവശമുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിലും റീച്ചാർജ് ചെയ്ത് നിലനിർത്തി. ഇടയ്ക്ക് റീച്ചാർജ് ചെയ്യാതായതോടെ നമ്പർ മറ്റൊരാൾക്ക് ബി.എസ്.എൻ.എൽ. അനുവദിച്ചതായി മനസ്സിലായി. 2020-ൽ ഈ നമ്പർ ആരും ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായതോടെ ബി.എസ്.എൻ.എലിന് അപേക്ഷ നൽകി നമ്പർ രമ സ്വന്തമാക്കി. ഈ നമ്പർ എം.എൽ.എ.യുടെ ഔദ്യോഗിക ഫോണാക്കാമെന്ന ആശയം പങ്കുവെച്ചത് മകൻ അഭിനന്ദാണെന്ന് രമ പറഞ്ഞു. ഈ നമ്പറിൽ ആരുവിളിച്ചാലും ഏതു പാതിരാത്രിയിലും ടി.പി.യെ കിട്ടുമായിരുന്നു... ഇതേ നമ്പർതന്നെ എം.എൽ.എ.യുടെ ഔദ്യോഗിക നമ്പറാകുന്നതിൽ അഭിമാനമുണ്ട്... ഈ നമ്പറിൽ വിളിച്ചാൽ ടി.പി. വിളി കേൾക്കുമെന്ന് വിശ്വാസമുണ്ട്... -രമ പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിൽ ഈ നമ്പർ പങ്കുവെച്ചതോടെ രമയ്ക്ക് കോളുകളുടെ പ്രവാഹമാണ്. ടി.പി.യെ അറിയുന്നവരും സുഹൃത്തുക്കളും പാർട്ടിപ്രവർത്തകരുമെല്ലാം ഇതിലുണ്ട്. ടി.പി.യുടെ നമ്പറിൽനിന്ന് വർഷങ്ങൾക്കുശേഷം സ്വന്തം ഫോണിലേക്ക് ഒരു കോൾ വന്നതുകണ്ട് വികാരഭരിതനായിപ്പോയ അനുഭവം ഒരു പാർട്ടിപ്രവർത്തകൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതും ചർച്ചയായി.


from mathrubhumi.latestnews.rssfeed https://ift.tt/3qBqc5X
via IFTTT