കുട്ടനാട്: വ്യത്യസ്തങ്ങളായ ഏജൻസികളെെക്കാണ്ട് പഠനംനടത്തി സമയംകളയുന്നതിനുപകരം എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് സർക്കാർ നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കുട്ടനാട് സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകൾക്കും മന്ത്രിമാർക്കുംപോലും കുട്ടനാടിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമാണ്. ഐ.ഐ.ടി. പഠനം പൂർത്തിയാക്കണമെന്നൊക്കെയാണ് ചില മന്ത്രിമാർ പറയുന്നത്. ജനങ്ങളുടെ പ്രാചീനമായ അറിവുകളുടെ ശാസ്ത്രീയമായ പ്രയോഗമാണ് സർക്കാർ ഉറപ്പുവരുത്തേണ്ടത്. എ.സി. റോഡിൽ എലിവേറ്റഡ് ഹൈവേയുമായി സർക്കാർ മുന്നോട്ടുപോകുന്നതിനുമുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണം. ശവസംസ്കാരത്തിനും പ്രാഥമികകൃത്യങ്ങൾക്കുംപോലും മനുഷ്യൻ ബുദ്ധിമുട്ടുമ്പോൾ ഹൈവേ ഉണ്ടാക്കലാണോ സർക്കാരിന്റെ മുൻഗണനയെന്നു പരിശോധിക്കണം. ഹ്രസ്വകാലത്തേക്കുള്ള പരിഹാരമല്ല, ദീർഘകാലത്തേക്കുള്ള പദ്ധതികളാണാവശ്യം. കുടിവെള്ളപ്രശ്നമടക്കമുള്ളവ പരിഹരിക്കാൻ ശാസ്ത്രീയപദ്ധതികൾ നിലവിലില്ല. പ്രശ്നങ്ങൾക്കുള്ള പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ വേണം. കുട്ടനാടുമായി ബന്ധപ്പെട്ട നാലുനദികളിലും തോടുകളിലും മണ്ണും എക്കലും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇത് അടിയന്തരമായി നീക്കംചെയ്യണം. തണ്ണീർമുക്കം ബണ്ടിന്റെ തൊട്ടടുത്തുതന്നെ വലിയ മണൽത്തിട്ട രൂപപ്പെട്ടിരിക്കുകയാണ്. തോട്ടപ്പള്ളിയിലേക്കുപോകുന്ന ലീഡിങ് ചാനൽ മണ്ണുനിറഞ്ഞുകിടക്കുന്നു. ജലനിർഗമനമാർഗങ്ങൾ ശരിയാക്കാതെ കുട്ടനാട്ടിലെ വെള്ളം എങ്ങനെ ഒഴിയുമെന്ന് അദ്ദേഹം ചോദിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. Content Highlight: Swaminathan Commission report should be implemented: VD Satheesan
from mathrubhumi.latestnews.rssfeed https://ift.tt/3cWq4Zd
via
IFTTT