ആലപ്പുഴ: സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുൻമന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശം. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലം ആയിരുന്നില്ലെന്ന് എച്ച്. സലാം എം.എൽ.എ. വിമർശിച്ചു. തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും നൽകി. കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ദുസൂചന നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരൻ വിമർശിക്കപ്പെട്ടത്. പാർട്ടിയിൽ സുധാകരൻ ശക്തനായിരുന്ന സമയത്ത് ഉറ്റ അനുയായികൾ ആയിരുന്നവർ പോലും വിമർശകരായി മാറി. എച്ച്. സലാമാണ് ഗുരുതര വിമർശം ഉന്നയിച്ചത്. പ്രചാരണത്തിൽ സുധാകരന്റെ നിലപാട് അനുകൂലം ആയിരുന്നില്ല. അമ്പലപ്പുഴ ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട് വിമർശനപരമായ പ്രസ്താവന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല, പ്രവർത്തനം സജീവമായിരുന്നില്ല തുടങ്ങിയവയാണ് മറ്റു നേതാക്കൾ ഉന്നയിച്ച വിമർശനം. സുധാകരൻ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തില്ല. ചർച്ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾ വിമർശങ്ങളെ അത്ര ഗൗരവമായി എടുത്തിട്ടില്ല. എത്ര പ്രവർത്തിച്ചാലും പോര എന്ന് സ്ഥാനാർഥിക്ക് തോന്നുക സ്വാഭാവികമാണ്. അമ്പലപ്പുഴയിൽ പൊടുന്നനെ ഉണ്ടായ വിജയമല്ല. പാർട്ടി അവിടെ കാലങ്ങളായി നടത്തിയ പ്രവർത്തനം വിസ്മരിക്കരുത്. ബാക്കി എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കാം എന്നായിരുന്നു എ. വിജയരാഘവന്റെ മറുപടി. സുധാകരൻ മനസിലുള്ളത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് വിജയിച്ചതെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ മറുപടി നൽകി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സുധാകരനെതിരെ നിലപാടെടുത്ത നാസർ ജില്ലാ കമ്മിറ്റിയിൽ അതിൽനിന്ന് പിന്മാറി എന്നതും ശ്രദ്ധേയമായി. എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഡോ. തോമസ് ഐസക്കായിരുന്നു താരം. സീറ്റ് ലഭിക്കാതിരുന്നിട്ടും മാതൃകാപരമായി പ്രവർത്തിച്ചു. എല്ലാ മണ്ഡലങ്ങളിലും ഇടപെട്ടു, സഹായം നൽകി എന്നിങ്ങനെ എല്ലാവരും ഐസക്കിനെ പ്രശംസകൊണ്ട് മൂടി. പഴയ സുധാകര അനുകൂലികൾ പൊടുന്നനെ അദ്ദേഹത്തിന്റെ വിമർശകരായി മാറിയത്. ജില്ലയിലെ പാർട്ടിയിൽ ശാക്തിക ചേരികളിൽവന്ന മാറ്റത്തിന്റെ സൂചനയാണ്. Content Highlights:G Sudhakaran CPM Alappuzha District Committee
from mathrubhumi.latestnews.rssfeed https://ift.tt/3jgupKD
via
IFTTT