ന്യൂഡൽഹി: കാർഷിക ബില്ലുകളുടെ ചർച്ചക്കിടെ പ്രതിഷേധം അതിരുകടന്നുവെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാംഗങ്ങൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധം തുടരുന്നു.കെ. കെ രാഗേഷ്, എളമരം കരീം എന്നിവരുൾപ്പെടെ എട്ട് എംപിമാരാണ് തിങ്കളാഴ്ചസസ്പെൻഡ് ചെയ്യപ്പെട്ടത്. തിങ്കളാഴ്ചമുതൽ ഇവർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.തിങ്കളാഴ്ചരാത്രിയിലും ഇവർ പ്രതിഷേധം അവസാനിപ്പിച്ചില്ല. കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പുറമെ തൃണമൂൽ കോൺഗ്രസിന്റെ ഡെറെക് ഒബ്രിയാൻ, എഎപി അംഗം സഞ്ജയ് സിങ്, കോൺഗ്രസ് എംപിമാരായ രാജീവ് സത് വ, സയീദ്നസീർ ഹുസൈൻ, റിപുൻ ബോറ, ഡോള സെൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ. ഇവരെല്ലാവരെയും ഒരാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇതിനാൽ അവർക്ക് തുടർന്ന് പങ്കെടുക്കാൻ സാധിക്കില്ല. പാർലമെന്റ് സമ്മേളനത്തിന് പുറമെ സസ്പെൻഷൻ കാലയളവിൽ എംപിമാർ ഉൾപ്പെട്ട പാർലമെന്റ് കമ്മിറ്റി യോഗങ്ങളിലും ഇവർക്ക് പങ്കെടുക്കാൻ സാധിക്കില്ല. നടപടിയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല ധർണയാണ് എട്ട് അംഗങ്ങളും തുടരുന്നത്. സസ്പെൻഷനിലൂടെ തങ്ങളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും കർഷകരുടെ പോരാട്ടങ്ങൾക്കൊപ്പം തങ്ങൾ നിലയുറപ്പിക്കുമെന്നും എംപിമാർ വ്യക്തമാക്കി.സസ്പെൻഷൻ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് എംപിമാർ അറിയിച്ചിരിക്കുന്നത്. കാർഷികബില്ലുകൾക്കും എം.പി.മാരെ സസ്പെൻഡുചെയ്ത നടപടിക്കുമെതിരേ പ്രതിപക്ഷപാർട്ടികൾ പാർലമെന്റിനു പുറത്തെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ തിങ്കളാഴ്ച രാവിലെ മുതൽ കൂട്ടായ പ്രതിഷേധം തുടങ്ങിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം., സി.പി.ഐ., ലോക് താന്ത്രിക് ജനതാദൾ, ജനതാദൾ എസ്., ശിവസേന, സമാജ്വാദി പാർട്ടി, എൻ.സി.പി., ആർ.ജെ.ഡി., ഡി.എം.കെ. എം.പി.മാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതേസമയം എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളും പ്രതിപക്ഷത്തെ 15 രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പാർലമെന്റ് പാസാക്കിയ ബില്ലുകളിൽ ഒപ്പിടരുതെന്ന് അഭ്യർഥിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകി. Content Highlights:The eight suspended Rajya Sabha MPs have announced that they will continue their sit-in outside Parliament building till their suspension is revoked
from mathrubhumi.latestnews.rssfeed https://ift.tt/3kHeP8x
via
IFTTT