ഗുരുവായൂർ: ഗൃഹപ്രവേശം മോടിയാക്കാൻ കൊണ്ടുവന്ന കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടയാൻ കാരണം പടക്കംപൊട്ടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷൈജുവിന്റെ പുതിയ വീടിന്റെ മുറ്റത്തുനിന്നാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പൂരത്തിന്റെ അന്നുതന്നെ ഗൃഹപ്രവേശനവും നടത്തണമെന്ന ആഗ്രഹംകൊണ്ട് ഷൈജുവിന്റെ വകയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പഞ്ചവാദ്യവും ഉൾപ്പെട്ട എഴുന്നള്ളിപ്പ് നിശ്ചയിച്ചു. പുതിയ വീട്ടിൽനിന്നുള്ള 'പൂരം' കാണാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. പഞ്ചവാദ്യം ആരംഭിച്ചപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽനിന്ന് പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട ആന തിരിഞ്ഞു. ഒപ്പം ആളുകൾ ആർപ്പുവിളിക്കുകകൂടി ചെയ്തപ്പോൾ ആന ഇടഞ്ഞ് മുന്നോട്ടുനീങ്ങി. തൊട്ടടുത്തു നിൽക്കുകയായിരുന്ന നാരായണൻ ആനയുടെ മുന്നിലേക്കാണ് വീണത്. അരിശത്തോട നിന്ന ആന നാരായണനെ ചവിട്ടിയരയ്ക്കുകയായിരുന്നു. അവിടെ വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഗംഗാധരൻ ആശുപത്രിയിലാണ് മരിച്ചത്. ആനയുടെ പരാക്രമം കണ്ട് ഭയന്നോടുന്നതിനിടയിൽ വീണാണ് ആളുകൾക്ക് പരിക്കേറ്റത്. ഇതിനിടയിൽ ആനപ്പുറത്തിരുന്നവരെ താഴെയിറക്കി. കോലവുമിറക്കി. അക്രമം കാട്ടിയശേഷം ആന നേരെ റോഡിലേക്കിറങ്ങി ഓടാനുള്ള ശ്രമമായിരുന്നു. വാലിൽ പിടിച്ച് പാപ്പാൻ ആനയെ നിർത്തി. പിന്നീട് ശാന്തനാക്കി ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഒരു കണ്ണിന് കാഴ്ചയില്ലാത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് പലപ്പോഴും വിവാദമായിട്ടുണ്ട്. മരിച്ച നാരായണൻ നാൽപ്പതുവർഷത്തിലേറെയായി വിദേശത്ത് ജോലിചെയ്യുകയാണ്. ഭാര്യ: ബേബി നിഷ. മക്കൾ: ഡോ. നീനു (കണ്ണൂർ ഗവ. ഹോസ്പിറ്റൽ), റീനു. മരുമകൻ: ഡോ. വിശാൽ (കണ്ണൂർ ഗവ. ഹോസ്പിറ്റൽ). സഹോദരങ്ങൾ: ജാനകി, ശാരദ, കമലാക്ഷി, സുരേന്ദ്രൻ, രമേശൻ, ലക്ഷ്മണൻ, പരേതനായ മുകുന്ദൻ. ശ്യാമളയാണ് ഗംഗാധരന്റെ ഭാര്യ. ഖത്തറിലാണ് ഗംഗാധരൻ ഭാര്യയോടൊപ്പം കഴിയുന്നത്. നാട്ടിൽവന്നാൽ കുറച്ചുദിവസം മാത്രമേ തങ്ങാറുള്ളൂ.
from mathrubhumi.latestnews.rssfeed http://bit.ly/2BtedPt
via
IFTTT