Breaking

Friday, December 11, 2020

പൈപ്പില്‍ വെള്ളം വരുന്നതറിയിക്കാന്‍ വിസില്‍ അലാറമാക്കി ഫിസിക്‌സ് അധ്യാപകന്‍

പുതുക്കോട്ട: പൊതുടാപ്പുകളിൽ വെള്ളം വരുന്ന സമയം നോക്കിയിരിക്കേണ്ട ദുരിതാവസ്ഥയായിരുന്നു തമിഴ്നാട്ടിലെ ഗന്ധർവകോട്ട നിവാസികൾക്ക്. രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെയും കൃത്യത പുലർത്താതെയുമാണ് ഈ മേഖലയിലെ ജലവിതരണം. വെള്ളം വരുന്നത് കാത്ത് തുറന്നു വെച്ചു പോകുന്ന ടാപ്പുകളിലൂടെ രാത്രികളിൽ ജലം പാഴാകുന്നതും പതിവ്. ഈ പ്രതിസന്ധിയ്ക്ക് ഫലപ്രദമായ എന്നാൽ തികച്ചും ലളിതമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബാലമുരുകൻ എന്ന ഭൗതികശാസ്ത്ര അധ്യാപകൻ. ടാപ്പുകളിൽ ഒരു വിസിൽ ഘടിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ടാപ്പുകളിൽ വെള്ളം വരുമ്പോൾ വിസിൽ മുഴങ്ങും. ജലവിതരണം ആരംഭിച്ചതായി നാട്ടുകാർക്ക് വിവരവും ലഭിക്കും. ആദ്യം ഒരു ബലൂണാണ് ബാലമുരുകൻ ഘടിപ്പിച്ച് നോക്കിയത്. വെള്ളം വന്ന് നിറയുമ്പോൾ വീർത്ത് പൊട്ടുമെന്ന് കരുതിയെങ്കിലും പരാജയമായി തീർന്നതോടെ വിസിലിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. 10-15 മിനിറ്റ് വരെ വിസിൽ മുഴങ്ങും. പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കുമൊക്കെ വെള്ളം വരുന്നത് പലപ്പോഴും അറിയാത്തതിനാൽ 2-3 മണിക്കൂർ നീളുന്ന ജലവിതരണം മൂലം വീടുകളിലേക്ക് വരെ വെളളം കയറാനിടയാക്കിയിരുന്നു. എന്നാൽ പുതിയ വിസിൽ സംവിധാനത്തിന്റെ സഹായത്തോടെ നാട്ടുകാർക്ക് വെള്ളം വരുന്നത് അറിയാനും ശേഖരിക്കാനും സാധിക്കുന്നു. പൈപ്പിനുള്ളിൽ തങ്ങി നിൽക്കുന്ന വായു വെള്ളത്തിന്റെ ശക്തിയിൽ പുറത്തേക്ക് വരുമ്പോൾ വിസിൽ മുഴങ്ങുകയും അത് കേട്ട് നാട്ടുകാർ ജലം ശേഖരിക്കാൻ എത്തുകയുമാണ് ഇപ്പോൾ. ഗന്ധർവകോട്ടയിലെ രണ്ടായിരത്തോളം വീടുകൾക്ക് വിസിൽ സംവിധാനത്തിന്റെ പ്രയോജനമെത്തിക്കാനുള്ള തിരക്കുകളിലാണ് ഈ അധ്യാപകനിപ്പോൾ. Content Highlights: Whistle for water Pudukkottai physics teacher s simple solution


from mathrubhumi.latestnews.rssfeed https://ift.tt/2KbM1Ic
via IFTTT