Breaking

Wednesday, December 30, 2020

തീനാളംപോലെ വിരല്‍ചൂണ്ടി;അപ്പനെ അടക്കാനുള്ള കുഴി സ്വയംവെട്ടി

തിരുവനന്തപുരം: അപ്പനെ അടക്കാനുള്ള കുഴി അവൻ ഒറ്റയ്ക്ക് വെട്ടുമ്പോൾ മണ്ണിനും പൊള്ളി; തടുക്കാൻ വന്നവരോട് ആ പതിനാറുകാരൻ തീനാളംപോലെ വിരൽചൂണ്ടി പറഞ്ഞു: നിങ്ങളെല്ലാരുംകൂടിയാണ് കൊന്നത്... സാറേ... ഇനി എന്റെ അമ്മയും കൂടിയേ ബാക്കിയുള്ളൂ. എന്നാൽ, അപ്പന്റെ കുഴിമൂടിക്കഴിയുമ്പോഴേക്ക് ആ അമ്മയും പോയി. ആ കുടുംബം ചേർത്തുപിടിക്കാൻ നോക്കിയ അതേ മണ്ണിൽ രണ്ടു ശവക്കുഴികൾ പിറന്നു. ആർക്കും ഇറക്കിവിടാൻകഴിയാത്ത ആറടിമണ്ണിൽ അപ്പനുമമ്മയും ഒരുമിച്ചുറങ്ങി. പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങൾ ആ വീട്ടുമുറ്റത്ത് അടുത്തടുത്തായി സംസ്കരിക്കുമ്പോൾ മക്കളായ രാഹുലും രഞ്ജിത്തും കനലുകെടാത്ത കണ്ണുകളുമായി ആ കൂരയിൽ ബാക്കിയായി. എന്റപ്പനെ ഞാൻ തന്നെ അടക്കും വീട് എന്ന് വിളിക്കാനാകാത്ത കൂരയിൽ രണ്ടു മരണങ്ങളുടെ മരവിപ്പായിരുന്നു. ഈ മൂന്നരസെന്റിൽനിന്ന് കുടിയിറക്കാനെത്തിയവരെ പ്രതിരോധിക്കാനായി ദേഹത്ത് പെട്രോൾ ഒഴിച്ചതായിരുന്നു രാജൻ. പോലീസ് തട്ടിമാറ്റുന്നതിനിടെ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടർന്നു. രാജൻ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു. ആരിൽനിന്നോ 1300 രൂപ കടംവാങ്ങി ആംബുലൻസിന് നൽകിയാണ് ഇളയമകൻ രഞ്ജിത്ത് മൃതദേഹം വീട്ടിലെത്തിച്ചത്. അപ്പന്റെ മൺവെട്ടിയെടുത്ത് വീട്ടുമുറ്റത്ത് അവൻ തന്നെ കുഴിവെട്ടി. അപ്പോഴേക്കും അവിടെ അടക്കംചെയ്യുന്നത് തടയാൻ പോലീസ് എത്തി. പോലീസിന്റെ പരുഷഭാവത്തിനുമുന്നിലും എന്റപ്പനെ ഞാൻ തന്നെ അടക്കും എന്ന് വീറോടെ പറഞ്ഞവൻ ആറടി മണ്ണൊരുക്കി. രഞ്ജിത്തിന്റെ ഇരുകൈകളിലും തീപ്പൊള്ളലിന്റെ പാടായിരുന്നു. നിങ്ങളെല്ലാവരും കൂടിയാണ് എന്റപ്പനെ കൊന്നത് -എന്നവൻ ആവർത്തിച്ചു. ഇനി എന്റപ്പനെ അടക്കാനും പറ്റില്ലെന്നോ? -ഇത് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന പ്രതീക്ഷ ആ മക്കൾക്കുണ്ടായിരുന്നു. പക്ഷേ, രാത്രി വൈകി ആ വാർത്തയെത്തി -അമ്മയും മരിച്ചു. Content Highlight: Neyyattinkara incident


from mathrubhumi.latestnews.rssfeed https://ift.tt/38PgCUw
via IFTTT