ന്യൂഡൽഹി: കേന്ദ്രവുമായുള്ള അടുത്ത ചർച്ചയിൽ തീരുമാനമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങി കർഷകസംഘടനകൾ. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്നു പുറപ്പെട്ടു. സാംഗ്രൂർ, അമൃത്‌സർ, തൺ തരൺ, ഗുരുദാസ്‌പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്.പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻ കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. ഡൽഹി-യു.പി. അതിർത്തികളിലും കൂടുതൽ കർഷകരെത്തി. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു. കേന്ദ്രസർക്കാരിനേതിരുള്ള വൻപ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ടോളുകൾ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കർഷകരുടെ തീരുമാനം. മത്സ്യത്തൊഴിലാളികളുമിറങ്ങുന്നുകർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ എം.പി. അറിയിച്ചു. ജനുവരി ഒന്നുമുതൽ ഏഴുവരെ മുഴുവൻ സംസ്ഥാനങ്ങളിലും തൊഴിലാളി-കർഷക ഐക്യം എന്ന മുദ്രാവാക്യത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. കേരള ഗവർണറുടെ നടപടിയെ വിമർശിച്ച് കർഷകർകാർഷികനിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള സംസ്ഥാനസർക്കാരിന്റെ ശുപാർശ തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ രാഷ്ട്രീയ കിസാൻ മഹാസംഘ് കത്തയച്ചു. വിവിധസംസ്ഥാനങ്ങളിലെ 182 കർഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാൻ മഹാസംഘ്. കർഷകരുടെ ആശങ്കകൾ മനസ്സിലാക്കണമെന്നും പിന്തുണയ്ക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3prWX3S
via
IFTTT