ഷാജിയും ഓമനക്കുട്ടനും |ഫോട്ടോ: ജി. ശിവപ്രസാദ് കോട്ടയം: ഏത് ആൾക്കൂട്ടത്തിനിടയിലും പരസ്പരം കൈകൾ ചേർത്ത് പിടിച്ച് ഭാഗ്യക്കുറിയുമായി നഗരം ചുറ്റുന്ന കോട്ടയം പരിപ്പ് അഭിനന്ദനിലയത്തിൽ ഷാജിക്കും കിടങ്ങൂർ കണിയാലിൽ ഓമനക്കുട്ടനും മുന്നിൽ വെളിച്ചമില്ലെന്ന് പറയുകയേ ഇല്ല. കാഴ്ച പരിമിതിയുള്ള ഇവരോട് എവിടെയാണ് നിൽക്കുന്നതെന്ന് ചോദിച്ചാൽ ചോദ്യം തീരും മുന്പ് ഉത്തരമെത്തും,'ഇപ്പോൾ കാരാപ്പുഴ പാലം കഴിഞ്ഞു.' ലോക്ഡൗണിലെ പ്രതിസന്ധിയും ലോട്ടറി വിലവർധനയും യാത്രയിൽ ഇരുട്ട് കൂട്ടിയിരിക്കുന്നെങ്കിലും പ്രതീക്ഷയിലാണ് ഇരുവരും. 'നേരത്തെ 80 ടിക്കറ്റുകൾ വിറ്റിരുന്നു. ഇപ്പോൾ ദിവസം കഷ്ടിച്ച് 20 എണ്ണം വിറ്റാൽ ഭാഗ്യം. ആളുകളുടെ കൈയിൽ പൈസയില്ല. എല്ലാവർക്കും നാളെ ഫലം വരുന്ന ടിക്കറ്റിനോടാ താൽപ്പര്യം.' വിൽപ്പന മോശമായതിനെക്കുറിച്ച് ഷാജി പറയുന്നു. പ്രതിദിന നറുക്കെടുപ്പ് ഇല്ലാത്തതും കച്ചവടത്തെ ബാധിച്ചു. ജീവിതം മുന്നോട്ട് പോകാൻ വേറെ വഴിയില്ല. ഒളശ്ശ അന്ധവിദ്യാലയത്തിലെ സ്കൂൾ പഠനകാലം മുതലുള്ള സൗഹൃദമാണ് 50 വയസ്സിലെത്തി നിൽക്കുന്ന ഇരുവരേയും ഇപ്പോഴും കൂട്ടിയിണക്കുന്ന ബന്ധം. ഇപ്പോഴും അതിരാവിലെ ബസിൽ കോട്ടയം സ്റ്റാൻഡിലെത്തും. കൈകൾ കൈകോർത്തുള്ള ലോട്ടറി വിൽപ്പന യാത്ര അവിടെനിന്ന് ആരംഭിക്കുകയായി. ഇരുവർക്കും മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പോറ്റേണ്ടതുണ്ട്. ' വൈകല്യമുള്ളവർക്ക് ഈ മേഖലയിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെയായി. ഇപ്പോൾ എല്ലാ രീതിയിലും കബളിപ്പിക്കപ്പെടുകയാണ്. സർക്കാരിൻറെ ഭാഗത്തുനിന്ന് ഒരാനുകൂല്യവും ലഭിക്കുന്നില്ല. ടിക്കറ്റിന് 10-രൂപ വിലയുണ്ടായിരുന്നപ്പോൾ ഉള്ള കമ്മിഷൻപോലും ഇപ്പോൾ കിട്ടാത്തതാണ് കാരണം.' ഇവർ വേദനയോടെ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3hNgXcN
via
IFTTT