: പ്രതിപക്ഷ എതിർപ്പിനിടയിലും തിരക്കിട്ടുപാസാക്കുന്ന കാർഷികബില്ലുകൾ ഇരുകൂട്ടർക്കും രാഷ്ട്രീയായുധമാകും. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും ബില്ലുകളുടെ ആദ്യ ജനഹിതപരിശോധനാവേദി. പഞ്ചാബിലും ഹരിയാണയിലും സഖ്യകക്ഷികൾ ഇടഞ്ഞിട്ടും ബില്ലുകളുമായി മോദി സർക്കാർ മുന്നോട്ടുപോയത് ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ബിൽ കർഷകരുടെ സംരക്ഷണകവചമാണെന്ന് ബി.ജെ.പി.യും കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതലാണെന്ന് പ്രതിപക്ഷവും വാദിക്കും.രണ്ടുമാസത്തിനുള്ളിലാണ് ബിഹാർ തിരഞ്ഞെടുപ്പ്. കഴിഞ്ഞദിവസം ബിഹാറിലെ റെയിൽവേപദ്ധതികളുടെ ഉദ്ഘാടനവേദിയിൽ കാർഷികബില്ലുകളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. കാർഷികബില്ലുകൾ തിരഞ്ഞെടുപ്പുവിഷയമായിരിക്കുമെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവും ഞായറാഴ്ച പത്രസമ്മളനത്തിൽ പറഞ്ഞിട്ടുണ്ട്.90 ശതമാനം കാർഷിക-പിന്നോക്ക മേഖലകളടങ്ങുന്ന ബിഹാർ രാഷ്ട്രീയത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ഇടപെടലുകൾ ജനങ്ങളെ ആഴത്തിൽ സ്വാധീനിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് അവ തിടുക്കത്തിൽ പാർലമെന്റിൽ എത്തിച്ചത്. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ ഘടകകക്ഷികൾ ഇടയുന്നതോ പിണങ്ങുന്നതോ തത്കാലം ബി.ജെ.പി.യുടെ പരിഗണനാവിഷയമല്ലാത്തതും അതുകൊണ്ടാണ്. മാത്രമല്ല, ഈ സഖ്യകക്ഷികൾ അതതുസംസ്ഥാനങ്ങളിൽ നിലനിൽപ്പിനുവേണ്ടി സ്വീകരിക്കുന്ന തന്ത്രപരമായ നിലപാടുകളാണിതെന്ന വിലയിരുത്തലും ബി.ജെ.പി.ക്കുണ്ട്.കർഷകർക്ക്് മികച്ച വില ഉറപ്പാക്കാനാണ് ബിൽ കൊണ്ടുവന്നതെന്നായിരിക്കും പ്രചാരണവേദികളിൽ ബി.ജെ.പി.യുടെ വാദം. ബില്ലുകളെ എതിർക്കുന്നവർ ഇടനിലക്കാരായ കമ്മിഷൻ ഏജന്റുമാരെ പിന്തുണയ്ക്കുന്നവരാണെന്ന് പാർട്ടി ആരോപിക്കും. 2019-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനമാണ് മോദിസർക്കാർ നടപ്പാക്കിയതെന്ന വാദവും ഉയർത്തുമെന്ന് മുതിർന്ന ബി.ജെ.പി. നേതാക്കൾ പറഞ്ഞു.കാർഷികമേഖല വൻകിട കോർപ്പറേറ്റുകൾക്ക് മോദിസർക്കാർ അടിയറവെച്ചെന്ന് പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറഞ്ഞു. ബിഹാറിലെ എൻ.ഡി.എ.ക്കുള്ളിൽ ജെ.ഡി.യു.വും രാംവിലാസ് പസ്വാന്റെ പാർട്ടിയായ എൽ.ജെ.പി.യും തമ്മിലുള്ള കലഹവും ആർ.ജെ.ഡി.യുടെ കണ്ണിലുണ്ട്. സീറ്റുനിലയെച്ചൊല്ലി ഇരുവരും തമ്മിൽ ഇടഞ്ഞാൽ പസ്വാൻ എൻ.ഡി.എ. വിടുമെന്ന പ്രതീക്ഷ തേജസ്വിക്കുണ്ട്. സഖ്യം വിടേണ്ടിവന്നാൽ അതിനുകാരണമായി പൊതുവേദിയിൽ പസ്വാൻ ചൂണ്ടിക്കാട്ടുക കാർഷികബില്ലുകൾക്കെതിരേയുള്ള പ്രതിഷേധമായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2ZWxIMD
via
IFTTT