ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിൽ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാൽ പോക്സോ പ്രകാരമുള്ള കുറ്റമാകില്ലെന്നു നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ വിവാദവിധി റദ്ദാക്കണമെന്ന് അറ്റോർണി ജനറൽ (എ.ജി.) കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ചർമങ്ങൾ തമ്മിൽ തൊട്ടിട്ടില്ലാത്തതിനാൽ പോക്സോ കുറ്റമില്ലെന്ന നിരീക്ഷണം അപകടകരമായ കീഴ്‌വഴക്കങ്ങളുണ്ടാക്കും. ഒരാൾ കുട്ടിയെ കൈയുറയിട്ടു പീഡിപ്പിച്ചാൽ അത് കുറ്റകൃത്യമല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു.ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കൈയുറയിട്ട് നാളെ ഒരാൾ സ്ത്രീയുടെ ശരീരത്തിലുടനീളം സ്പർശിച്ചാൽ അയാളെ ലൈംഗിക പീഡനക്കുറ്റത്തിനു ശിക്ഷിക്കാനാവില്ലെന്നാണ് വിവാദ വിധി അർഥമാക്കുന്നതെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരുവർഷത്തിനിടെ രാജ്യത്ത് 43,000 പോക്‌സോ കേസുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് അന്തിമവാദത്തിനായി സെപ്റ്റംബർ 14-ലേക്കുമാറ്റി.പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 39-കാരനായ പ്രതി കുറ്റക്കാരനാണെന്ന സെഷൻസ് കോടതിയുടെ വിധിയിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വരുത്തിയ ഭേദഗതിയാണ് വിവാദമായത്. വസ്ത്രമഴിച്ചുകൊണ്ട് ചർമങ്ങൾ തമ്മിൽ തൊടുന്നവിധം ബന്ധമുണ്ടായാൽ മാത്രമേ പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാകൂവെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ് നിരീക്ഷിച്ചത്. വിധി വലിയ വിവാദമായതോടെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ കൊളീജിയം പിൻവലിച്ചിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3ydyiUz
via
IFTTT