ഓച്ചിറ (കൊല്ലം) : സ്വന്തമായി കാറില്ലാത്ത നിയമസഭാ സാമാജികൻ ഒരുപക്ഷേ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ.മഹേഷ് ആയിരിക്കും. സ്വന്തമായി കാറും ഡ്രൈവറും ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ കാറിലാണ് യാത്ര. കാറില്ലെങ്കിലും എം.എൽ.എ. എന്നെഴുതിയ രണ്ടു ചെറുബോർഡുകൾ എപ്പോഴും സി.ആറിന്റെ കൈയിലുണ്ടാകും. നേരത്തേ നിശ്ചയിച്ചുറപ്പിച്ച സുഹൃത്തുക്കൾ കാറുമായി വീട്ടിലെത്തുമ്പോൾ, എം.എൽ.എ. എന്നെഴുതിയ ബോർഡുകൾ കാറിന്റെ മുന്നിലും പിന്നിലുംവെച്ചാണ് യാത്ര. ചിലപ്പോഴക്കെ രാവിലെ എത്തിയ സുഹൃത്തിന് ഉച്ചയ്ക്കുശേഷം തിരികെപ്പോകേണ്ടിവന്നിട്ടുണ്ട്. അപ്പോൾ കാറുമാറും. ഒപ്പം എം.എൽ.എ. ബോർഡും. കാർ സമയത്ത് എത്താത്ത സാഹചര്യത്തിൽ ഓട്ടോറിക്ഷയാണ് ആശ്രയം. ചിലപ്പോൾ സുഹൃത്തുക്കളുടെ ബൈക്കിന്റെ പിന്നിലിരുന്നാണ് യാത്ര.നിയമസഭാ സാമാജികർക്ക് കാറുവാങ്ങാൻ വായ്പ ലഭിക്കും. വായ്പയെടുത്ത് ചെറു കാറുവാങ്ങാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് ഭാര്യാപിതാവും തന്റെ സഹോദരനും അകാലത്തിൽ മരിച്ചത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കേണ്ടതായിവന്നു. വായ്പയെടുത്ത് കാറ് വാങ്ങിയാൽ എല്ലാമാസവും നല്ലൊരു തുക തിരിച്ചടവുവരും. കടബാധ്യതയും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ അത് ബുദ്ധിമുട്ടാകും. അനുകൂലസാഹചര്യം വരുമ്പോൾ കാർ വാങ്ങണം. അതുവരെ സുഹൃത്തുക്കളുടെ കാറുകളിൽ യാത്രതുടരും-മഹേഷ് പറയുന്നു.മഹേഷിന്റെ അമ്മയുടെ പേരിലെടുത്ത വായ്പയ്ക്ക് കഴിഞ്ഞവർഷം സഹകരണബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3mBClrN
via
IFTTT