തിരുവനന്തപുരം: സർക്കാർജോലിക്കും സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണം. പി.എസ്.സി.യും മറ്റ് നിയമന ഏജൻസികളും അപേക്ഷാസമയത്തുതന്നെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിർത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയിൽ വന്നാലോ മാത്രം പരിശോധനയ്ക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ജനങ്ങൾക്ക് സുഗമമായി സേവനം ലഭിക്കുന്നതിന് ഭരണപരിഷ്കാര കമ്മിഷൻ നൽകിയ ചില ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന കമ്മിഷൻ നൽകിയ അഞ്ചാമത് റിപ്പോർട്ടിലെ ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പൊതുഭരണവകുപ്പ് പുതിയ സംവിധാനം നടപ്പാക്കും. അനാവശ്യ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടേണ്ടതില്ല. വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പട്ടിക തയ്യാറാക്കും. ഇവയിൽ ഒഴിവാക്കാനാവാത്തത് വകുപ്പുകളുമായി ചർച്ചചെയ്ത് തീരുമാനിക്കും. അപേക്ഷകരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകാവുന്ന ആനൂകൂല്യങ്ങൾ തീരുമാനിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ സ്ഥിരം സർട്ടിഫിക്കറ്റുകളും ഡിജിലോക്കർ സംവിധാനത്തിൽ നൽകും. ഇതിനെ പി.എസ്.സി.യുമായും നിയമന ഏജൻസികളുമായും ബന്ധിപ്പിക്കും. പോലീസിൽ മനുഷ്യവിഭവശേഷി പരിപാലന വിഭാഗം വരും പോലീസിൽ മനുഷ്യവിഭവശേഷി പരിപാലനവിഭാഗം പ്രത്യേകമായി സ്ഥാപിക്കണമെന്ന ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശയും സർക്കാർ അംഗീകരിച്ചു. ഇതോടൊപ്പം മനുഷ്യവിഭവശേഷി പരിപാലനനയം രൂപവത്‌കരിക്കാനും ആഭ്യന്തരവകുപ്പിന് നിർദേശം നൽകി. ഉദ്യോഗസ്ഥരെ ലോക്കൽ പോലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽബ്രാഞ്ച് തുടങ്ങി എല്ലാവിഭാഗങ്ങളും മാറിമാറി നിയോഗിക്കണം. ഓരോ വിഭാഗത്തിലും നിശ്ചിത കാലയളവിലേക്കായിരിക്കും ചുമതല.പോലീസ് സ്റ്റേഷനുകളിലെ പി.ആർ.ഒ. പ്രവർത്തനം കാര്യക്ഷമമാക്കും. പോലീസ് സ്റ്റേഷനിൽ പ്രവേശിക്കുന്നിടത്ത് പി.ആർ.ഒ.യ്ക്ക് പ്രത്യേക പ്രവർത്തനസ്ഥലം ഉണ്ടാവണം. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണം ഈ ചുമതല വഹിക്കേണ്ടത്. ആ ഉദ്യോഗസ്ഥന് മറ്റ് ജോലികൾ പാടില്ല. ഇ-സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിന് എല്ലാ സ്റ്റേഷനിലും പ്രത്യേകമായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും തീരുമാനമായി.
from mathrubhumi.latestnews.rssfeed https://ift.tt/3mvhrKT
via
IFTTT