വിയ്യൂർ: 15-കാരനെ ഇടിച്ചിട്ട് നിർത്താതെപോയ കാർ കണ്ടെത്താനുള്ള വിയ്യൂർ പോലീസിന്റെ പരിശ്രമം ലക്ഷ്യം കണ്ടു. ഉടമ കാർ സ്റ്റേഷനിലെത്തിച്ചു. അപകടത്തെക്കുറിച്ചും ഇടിച്ച കാറിനെക്കുറിച്ചുമുള്ള വിവരങ്ങളുമായി പോലീസ് സാമൂഹികമാധ്യമങ്ങളിലിട്ട പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇടിച്ച ഇന്നോവ കാറുമായി ഉടമയായ വിയ്യൂർ സ്വദേശി പോലീസ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ വാഹനമോടിച്ചത് താനല്ലെന്നാണ് ഉടമ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാത്രമല്ല, സൈക്കിളിലിടിക്കും മുൻപ് കാർ സമീപത്തെ പോസ്റ്റിൽ ഇടിച്ചതായും സംശയമുണ്ട്. വണ്ടിയോടിച്ചിരുന്നതാരെന്ന കാര്യത്തിൽ വ്യക്തത വരാത്തതിനാൽ പോലീസ് ഉടമയുെട അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 15-ന് രാത്രി പത്തിനാണ് പാമ്പൂരിലുള്ള വീട്ടിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന പതിനഞ്ചുകാരനെ വിയ്യൂർ പാലത്തിനടുത്തുവെച്ച് കാർ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് കാറിൽ നിന്ന് ഡ്രൈവർ ഇറങ്ങുന്നതും കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നു കണ്ട് വാഹനവുമായി സ്ഥലംവിടുന്നതും സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇടിയിൽ വാഹനത്തിന്റെ ഒരു ഭാഗം അപകടസ്ഥലത്ത് അടർന്നുവീണിരുന്നു. ഇതു പരിശോധിച്ചപ്പോൾ ചാരനിറത്തിലുള്ള ഇന്നോവ കാർ ആണെന്ന് പോലീസിന് മനസ്സിലായി. ഇതിന്റെ ഫോട്ടോയടക്കം എസ്.ഐ. സുബിൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇതോടെ ഉടമയ്ക്ക് വാഹനം പുറത്തിറക്കാൻ കഴിയാതായി. ഒപ്പം പോലീസ് ചെക്ക്പോസ്റ്റുകളിലും ഇന്നോവ കമ്പനിയിലും സ്പെയർ പാർട്സ് ഡീലർമാർക്കും വിവരം കൈമാറിയിരുന്നു. വാഹനം ഹാജരാക്കുകയല്ലാതെ വഴിയില്ലെന്നു കണ്ടാണ് ഉടമ ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരായത്. കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനു പുറമെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കാനായി കേസ് തെളിയിക്കേണ്ടത് അത്യാവശ്യമായിരുന്നു. പോലീസ് അന്വേഷണത്തിനൊപ്പം വാഹനം കണ്ടുപിടിക്കാൻ പൊതുജനങ്ങളുടെ സഹായം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പരിക്കേറ്റ കുട്ടി ആശുപത്രി വിട്ട് വീട്ടിൽ വിശ്രമത്തിലാണ്. കൈയിലും തലയിലുമാണ് പരിക്കേറ്റത്. ശസ്ത്രക്രിയയും ചെയ്തു. അപകടത്തെത്തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. അപകടത്തിൽ സൈക്കിളും പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണും തകർന്നു. അപകടത്തിനുശേഷം കാർ വർക്ഷോപ്പിൽ അപകടം നടന്ന് രണ്ടുദിവസത്തിനുശേഷം ഉടമ കാർ നഗരത്തിലെ ഒരു വർക്ഷോപ്പിൽ എത്തിച്ചിരുന്നു. എന്നാൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ ഓണത്തിന് ശേഷം നന്നാക്കാമെന്ന് വർക്ഷോപ്പ് ഉടമ പറഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലെ പോലീസിന്റെ പോസ്റ്റ് വർക്ഷോപ്പ് ഉടമ കണ്ടു. ഉടനെ വാഹനഉടമയെ വിളിച്ച് വണ്ടി കൊണ്ടുപോകാനും പോലീസിൽ ഹാജരാക്കാനും ആവശ്യപ്പെടുകയായിരുന്നു.ഓടിച്ചയാൾ ആരെന്ന് വ്യക്തമാകാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3gxckWJ
via
IFTTT