Breaking

Friday, June 18, 2021

ബി.എസ്.എൻ.എലിലും എം.ടി.എം.എന്നിലും ആൾക്ഷാമം , വി.ആർ.എസ്. എടുത്തവരെ പുനർനിയമിക്കാൻ നീക്കം

ന്യൂഡൽഹി: പകുതിയിലേറെ ജീവനക്കാരും സ്വയം വിരമിച്ചതോടെ ജോലിക്കാരുടെ ക്ഷാമം തീർക്കാൻ ടെലികോം കമ്പനികളായ ബി.എസ്.എൻ.എലും എം.ടി.എൻ.എലും പകരം സംവിധാനം തേടുന്നു. വി.ആർ.എസ്. എടുത്തവരെ കരാർ അടിസ്ഥാനത്തിൽ കൺസൾട്ടന്റുമാരായി നിയമിക്കാൻ അനുമതിതേടി ടെലി കമ്യൂണിക്കേഷൻസ് വകുപ്പ് കേന്ദ്ര ടെലികോം മന്ത്രാലയത്തിനു കത്തയച്ചു. നയപരമായ തീരുമാനമാവുന്നതുവരെ ഇത്തരം നിയമനങ്ങൾ നിർത്തിവെക്കാനാണ് ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ. കമ്പനികൾക്ക് ടെലികോം വകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. ഇരുകമ്പനികളിൽ നിന്നുമായി 93,000 പേരാണ് വി.ആർ.എസ്. എടുത്തത്. നേരത്തേ, ബി.എസ്.എൻ.എലിനെയും എം.ടി.എൻ.എലിനെയും ലയിപ്പിക്കാൻ തീരുമാനം ഉണ്ടായിരുന്നു. എം.ടി.എൻ.എലിന്റെ കടബാധ്യതകാരണം ഇത് നടന്നില്ല. കമ്പനികൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വി.ആർ.എസ്. പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചത് 2019 ഒക്ടോബറിലായിരുന്നു. ഇരു സ്ഥാപനങ്ങളിലെയും നോൺ-എക്സിക്യുട്ടീവ് വിഭാഗത്തിലുള്ള 55-60 പ്രായക്കാർ വി.ആർ.എസിന് അപേക്ഷ നൽകുകയായിരുന്നു. വി.ആർ.എസോടെ ബി.എസ്.എൻ.എലിൽ പകുതിയും എം.ടി.എൻ.എലിൽ 75 ശതമാനവും വേതന ബിൽ കുറഞ്ഞെന്നാണ് സർക്കാരിന്റെ അവകാശവാദം. ബി.എസ്.എൻ.എൽ: മൊത്തം ജീവനക്കാർ: 1.53 ലക്ഷം വി.ആർ.എസ്. എടുത്തത്: 78,569 പേർ. എം.ടി.എൻ.എൽ: മൊത്തം ജീവനക്കാർ: 22,000. വി.ആർ.എസ്. എടുത്തവർ: 14,400.


from mathrubhumi.latestnews.rssfeed https://ift.tt/3xtEAiX
via IFTTT