Breaking

Friday, June 11, 2021

മാർട്ടിന് പണിയെന്തെന്ന് അറിയില്ല; ജീവിതം ‘അടിപൊളി’

കൊച്ചി: മറൈൻഡ്രൈവിൽ യുവതിയെ ഫ്ളാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അടുത്ത് താമസിച്ചിരുന്നവർക്ക് പോലും അറിയില്ല. കടവന്ത്രയിലെയും മറൈൻഡ്രൈവിലെയും ഫ്ളാറ്റുകളിൽ മാറി മാറി താമസിച്ചപ്പോഴും അയൽക്കാരോട് അകലം പാലിച്ചിരുന്നു. മറൈൻഡ്രൈവിൽ യുവതിയെ തടങ്കലിൽ വെച്ച് നടത്തിയ പീഡനം പുറത്തറിയാതെ പോയതും ഇതുകൊണ്ടുതന്നെ. എറണാകുളത്ത് താമസിച്ച ഫ്ലാറ്റുകളിലെല്ലാം ആഡംബര സൗകര്യങ്ങളോടെയാണ് മാർട്ടിൻ ജീവിതം നയിച്ചിരുന്നത്. മറൈൻഡ്രൈവിലെ ഫ്ളാറ്റിന് മാസവാടക അര ലക്ഷം രൂപയാണ്. വമ്പൻ കാറുകളിലായിരുന്നു കറക്കവും. തൃശ്ശൂരിലെ വീട്ടുകാരുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നു മാത്രമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്ത് ബിസിനസെന്ന് ആർക്കുമറിയില്ല. ക്രിപ്റ്റോ കറൻസി, മണി ചെയിൻ ഇടപാടുകളിലൂടെ പണം സമ്പാദിച്ചിരുന്നതായി വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുടുക്കിയത് ഡ്രോണും കൂട്ടുകാരുടെ ഫോണും കൊച്ചി: പോലീസ് തിരച്ചിൽ തുടങ്ങിയതോടെ മാർട്ടിൻ ജോസഫ് ഫോൺ സ്വിച്ച് ഓഫാക്കി. അടുത്ത സുഹൃത്തുക്കളുടെ ഫോൺ ആണ് ഉപയോഗിച്ചത്. ഇതിനാൽത്തന്നെ പിടിയിലാകില്ലെന്ന് മാർട്ടിൻ വിശ്വസിച്ചു. പക്ഷേ, സൈബർ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം മാർട്ടിന്റെ സുഹൃത്തുക്കളുടെ ഫോൺ ടവർ ലൊക്കേഷൻ പിൻതുടർന്നു. ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞാൽ പോലീസിന്റെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാർട്ടിൻ കരുതി. പക്ഷേ ഡ്രോൺ ഉപയോഗിച്ച് ചതുപ്പ് പ്രദേശമാകെ പോലീസ് തിരഞ്ഞു. സംശയമുള്ളിടത്ത് മാത്രമാണ് പോലീസ് സംഘം നേരിട്ടെത്തിയത്. ഇത് കൂടുതൽ മേഖലയിൽ വേഗത്തിൽ തിരച്ചിൽ നടത്താൻ സഹായകരമായി. മാർട്ടിൻ വേഗം പിടിയിലുമായി. ഫോൺ കണ്ടെത്താൻ പോലീസ് :കണ്ണൂർ സ്വദേശിനിയുടെ നഗ്ന വീഡിയോ മാർട്ടിന്റെ കൈയിൽനിന്ന് കണ്ടെത്തി നശിപ്പിക്കുകയാണ് പോലീസിന്റെ അടുത്ത കടമ്പ. ഇതിനായി മാർട്ടിൻ ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കും. മറ്റു യുവതികളുടെയും ദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3cyIdMi
via IFTTT