Breaking

Saturday, June 19, 2021

ചികിത്സാ ഓക്‌സിജന്റെ വിലകൂട്ടുന്നത് ഗൗരവതരം -ഹൈക്കോടതി

കൊച്ചി: ചികിത്സയ്ക്കുപയോഗിക്കുന്ന ഓക്‌സിജന്റെ വില കൂട്ടാനുള്ള നീക്കം ഗൗരവതരമാണെന്ന് ജസ്റ്റിസ് വി.ജി. അരുൺ. വില വർധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കം ചോദ്യംചെയ്ത് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കോവിഡ് ചികിത്സയ്ക്ക് അനിവാര്യമായതിനാൽ ഓക്‌സിജന്റെ വില നിയന്ത്രിച്ച് കേന്ദ്രസർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സനിരക്ക് നിശ്ചയിച്ച് സംസ്ഥാനസർക്കാരും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ഓക്‌സിജന്റെ വിലകൂട്ടാനുള്ള തീരുമാനം ചോദ്യംചെയ്ത്്് സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചത്. ഉത്‌പാദകരാണ് വിലകൂട്ടുന്നതെന്നായിരുന്നു വിതരണക്കാരുടെ വിശദീകരണം. സംസ്ഥാനത്ത് മൂന്ന് ഉത്‌പാദകരാണുള്ളത്. ഇവരെയും കേസിൽ കക്ഷിചേർക്കാൻ കോടതി നിർദേശിച്ചു. വില ഇരട്ടിയാക്കാനാണ് നീക്കമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷന്റെ അഭിഭാഷകൻ വാദിച്ചു. വില കൂട്ടാനാകുമോ എന്ന് ആരായുക മാത്രമാണു ചെയ്തതെന്ന് വിതരണക്കാരുടെ അഭിഭാഷകർ വാദിച്ചു. രോഗികളിൽനിന്ന് ഓക്‌സിജന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ എത്ര രൂപയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഗതാഗതച്ചെലവടക്കം കണക്കിലെടുക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് ആരായണമെന്നും ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/3iOkKed
via IFTTT