ആലുവ: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് കളഞ്ഞത്. അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതി റൂറൽ എസ്.പി. കെ. കാർത്തികിന് വന്നത് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. എസ്.പി.യുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് കുട്ടി കാശ് കളഞ്ഞതെന്ന് മനസ്സിലായത്. ഗെയിം ലഹരിയിലായ വിദ്യാർഥി 40 രൂപ മുതൽ നാലായിരം രൂപ വരെ ഒരു സമയം ചാർജ് ചെയ്താണ് കളിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽനിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു. ബോധവത്കരണം നടത്തുമെന്ന് പോലീസ് ആലുവ: ഓൺലൈനിലൂടെ പണം നഷ്ടപ്പെടുന്നത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പോലീസ്. കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. പോലീസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ: * മൊബൈൽ ഫോണുകൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. * മാതാപിതാക്കൾക്കു കൂടി അറിയുന്ന യൂസർ ഐ.ഡി.യും പാസ്വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോൺ ലോക്കിലും ഉപയോഗിക്കാവൂ. * കുട്ടികൾ പഠനാവശ്യത്തിനു മാത്രമേ മൊബൈൽ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക. * നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകൾ മൊബൈലിൽ ഇല്ലെന്നും ഉറപ്പുവരുത്തണം. * കുട്ടികൾ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണിൽ പേരന്റൽ കൺട്രോൾ ആയിട്ടുള്ള ഇ-മെയിൽ ക്രിയേറ്റ് ചെയ്യുക. അസമയങ്ങളിലും കൂടുതൽ സമയവും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. * മാതാപിതാക്കളുടെ ഓൺലൈൻ ബാങ്കിങ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാതിരിക്കുക. * സ്കൂളിൽനിന്ന് പഠനാവശ്യങ്ങൾക്ക് അധ്യാപകർ അയയ്ക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവയ്ക്കരുത്.
from mathrubhumi.latestnews.rssfeed https://ift.tt/3cRv0P9
via
IFTTT