Breaking

Tuesday, June 22, 2021

അവിശ്വസനീയമായ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍

കോപ്പെൻഹേഗൻ: അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് റഷ്യയെ തകർത്ത് ഡെന്മാർക്ക് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ഡെന്മാർക്കിന്റെ വിജയം. ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാർക്ക് അവസാന 16-ൽ എത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഡെന്മാർക്ക് റഷ്യയ്ക്കെതിരായ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഡെന്മാർക്കിനും റഷ്യയ്ക്കും ഫിൻലൻഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയുടെ ബലത്തിൽ ഡെന്മാർക്ക് പ്രീ ക്വാർട്ടറിലെത്തി. ഡെന്മാർക്കിനായി മിക്കേൽ ഡാംസ്ഗാർഡ്, യൂസഫ് പോൾസെൻ, ആൻഡ്രിയാസ് ക്രിസ്റ്റിയൻസെൻ, ജോക്കിം മാലെ എന്നിവർ ഗോൾ നേടിയപ്പോൾ പെനാൽട്ടിയിലൂടെ ആർട്ടെം സ്യൂബ റഷ്യയ്ക്കായി ആശ്വാസ ഗോൾ നേടി. ഈ തോൽവിയോടെ റഷ്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പ്രീ ക്വാർട്ടർ കാണാതെ പുറത്താകുകയും ചെയ്തു. മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഡെന്മാർക്ക് ആക്രമിച്ചുകളിച്ചു. വലിയ മാർജിനിൽ ജയിച്ചില്ലെങ്കിൽ പ്രീ ക്വാർട്ടർ കാണാൻ കഴിയില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാൽ പരമാവധി ഗോളുകൾ നേടാനാണ് ടീം ശ്രമിച്ചത്. അതിന്റെ ഫലമായി 38-ാം മിനിട്ടിൽ ഡാംസ്ഗാർഡിലൂടെ ആദ്യ ഗോൾ പിറന്നു. വെറും 20 വയസ്സുമാത്രമുള്ള ഡാംസ്ഗാർഡ് ഹോബ്യർഗിൽ നിന്നും ലഭിച്ച പാസ് കൃത്യമായി പിടിച്ച് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പായിച്ചു. ആദ്യ പകുതിയിൽ ഡെന്മാർക്ക് 1-0 ന് മുന്നിൽ നിന്നു. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം ഡാനിഷ് ടീം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി പോൾസൺ 59-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി. റഷ്യയുടെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. എന്നാൽ 70-ാം മിനിട്ടിൽ സോബോലേവിനെ പെനാൽട്ടി ബോക്സിനകത്ത് വീഴ്ത്തിയതിന് റഷ്യയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത നായകൻ സ്യൂബ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ സ്കോർ 2-1 എന്ന നിലയിലായി. ഈ ഗോൾ വീണതോടെ റഷ്യ പ്രീ ക്വാർട്ടർ ഏകദേശം ഉറപ്പിച്ചു. എന്നാൽ റഷ്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ട് 79-ാം മിനിട്ടിൽ ക്രിസ്റ്റിയൻസണും 82-ാം മിനിട്ടിൽ ജോക്കിം മാലെയും ഗോൾ നേടിയതോടെ റഷ്യൻ വന്മതിൽ തകർന്നു. അവിശ്വസനീയ വിജയവുമായി ഡെന്മാർക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. Content Highlights: Denmark vs Russia 2020 Euro cup


from mathrubhumi.latestnews.rssfeed https://ift.tt/2UrqQHh
via IFTTT