Breaking

Sunday, June 20, 2021

ഇസ്രയേലുമായുള്ള വാക്സിൻ ഇടപാട് പലസ്തീൻ റദ്ദാക്കി; കിട്ടിയത് ഈ മാസം കാലാവധിതീരുന്ന വാക്സിൻ

ജറുസലേം: കാലാവധികഴിയാറായ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് പകരം പുതിയതു കൈമാറാൻ ഇസ്രയേലുമായുണ്ടാക്കിയ കരാറിൽനിന്ന് പലസ്തീൻ അതോറിറ്റി പിന്മാറി. കരാർപ്രകാരം ഇസ്രയേൽ നൽകിയ 90,000 ഡോസ് വാക്സിന്റെ കാലാവധി ഈ മാസംതന്നെ കഴിയുമെന്നറിഞ്ഞതിനാലാണ് ഈ പിന്മാറ്റം. ഈ കുറഞ്ഞസമയംകൊണ്ട് വാക്സിൻ ജനങ്ങൾക്കു നൽകിത്തീർക്കാൻ കഴിയില്ലെന്നും അതിനാൽ അവ തിരസ്കരിച്ചെന്നും പലസ്തീൻ ആരോഗ്യമന്ത്രി മായി അൽകൈല പറഞ്ഞു. ഫൈസർ കമ്പനിയുടെ വാക്സിൻ കൈമാറാനാണ് ഇസ്രയേൽ പലസ്തീൻ അതോറിറ്റിയുമായി കഴിഞ്ഞദിവസം കരാറുണ്ടാക്കിയത്. അവയുടെ കാലാവധി ജൂലായിലോ ഓഗസ്റ്റിലോ മാത്രമേ കഴിയൂ എന്നാണ് പറഞ്ഞിരുന്നത്. ഐക്യരാഷ്ട്രസഭയുടെ കോവാക്സ് പദ്ധതിയുടെ ഭാഗമായി പലസ്തീനു ലഭിക്കുന്ന ഫൈസർ വാക്സിൻ ഇക്കൊല്ലം സെപ്റ്റംബറിലോ ഒക്ടോബറിലോ എത്തുമ്പോൾ ഇസ്രയേലിനു കൈമാറണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ, കരാറിൽ വ്യക്തമാക്കിയ കാര്യങ്ങൾ പാലിക്കുന്നതിൽ ഇസ്രയേൽ വീഴ്ചവരുത്തിയതിനാലാണ് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയുടെ നിർദേശപ്രകാരം അതു റദ്ദാക്കുന്നതെന്ന് വക്താവ് ഇബ്രാഹിം മെൽഹെം പറഞ്ഞു. ഫൈസറിൽനിന്ന് പലസ്തീൻ നേരിട്ട് വാങ്ങുന്ന വാക്സിനെത്താൻ കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലാവധി സംബന്ധിച്ച ആരോപണത്തോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ‌ഇസ്രയേലിലെ 55 ശതമാനം പേർക്കും രണ്ടുഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. അരക്കോടിയിലേറെവരുന്ന പലസ്തീൻകാരിൽ 2.6 ലക്ഷത്തോളം പേർക്കേ വാക്സിന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. കാലാവധി കഴിഞ്ഞ വാക്സിൻ ഉപേക്ഷിക്കരുതെന്നും അതിന്റെ ഉപയോഗകാലം കൂട്ടാൻ കഴിയുമോ എന്നു പഠിക്കുകയാണെന്നും ലോകോരോഗ്യ സംഘടന രാജ്യങ്ങളോടു പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35BKDpA
via IFTTT