Breaking

Thursday, June 10, 2021

ജിതിനു പിന്നാലെ സച്ചിനോ? കാത്തിരിക്കൂവെന്ന് കോണ്‍ഗ്രസ്, ഇതുവരെ ഒന്നും നടന്നില്ലെന്ന് സച്ചിന്‍

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ.. അടുത്തത് സച്ചിൻ പൈലറ്റോ? യു.പിയിൽനിന്നുള്ള നേതാവ് ജിതിൻ പ്രസാദ് ഇന്നലെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യമാണിത്. കഴിഞ്ഞ വർഷം അശോക് ഗെഹലോത്തുമായി കൊമ്പുകോർത്ത് സച്ചിൻ സൃഷ്ടിച്ച ആഭ്യന്തരകലഹത്തിനു പിന്നാലെ കോൺഗ്രസ് ചില വാഗ്ദാനങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ ഇവയൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അതേസമയം, ജിതിന്റെ പടിയിറക്കത്തിന് പിന്നാലെ, സച്ചിനെ ലക്ഷ്യമാക്കി കോൺഗ്രസ് പ്രതികരണമെത്തി. കാര്യങ്ങൾ നടപ്പാകുന്നതിന് സമയം ആവശ്യമാണ്. സച്ചിൻ ക്ഷമ പാലിക്കേണ്ടതുണ്ട്- എന്നായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേതിന്റെ പ്രതികരണം. സച്ചിനെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഉപമുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ് ആണെന്നും സുപ്രിയ കൂട്ടിച്ചേർത്തു. ഗെഹലോത്തിനെതിരെയുള്ള സച്ചിന്റെ കലാപവും പാർട്ടിവിടാനുള്ള നീക്കവും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി. തന്ത്രമാണെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്. ഗാന്ധികുടുംബവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് പാർട്ടിവിടാനുള്ള തീരുമാനത്തിൽനിന്ന് സച്ചിൻ പിൻവാങ്ങിയത്. പരാതികൾ പരിഹരിക്കപ്പെടുമെന്ന് നേതൃത്വത്തിൽനിന്ന് ഉറപ്പുലഭിച്ചതായും അന്ന് സച്ചിൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇപ്പോൾ പത്തുമാസം കഴിഞ്ഞു. കമ്മിറ്റി വേഗത്തിൽ നടപടിയെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പകുതി സമയം കഴിഞ്ഞിരിക്കുന്നു. പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പാർട്ടിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുകയും സർവം സമർപ്പിക്കുകയും ചെയ്ത നിരവധി പ്രവർത്തകരെ കേൾക്കാതെ പോകുന്നത് ദൗർഭാഗ്യകരമാണ്- സച്ചിൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻകേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ ബുധനാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്. നേരത്തെ 2019-ൽ ജിതിൻ പാർട്ടി വിടുമെന്ന് അഭ്യൂഹം ഉയർന്നിരുന്നെങ്കിലും അത് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജിതിൻ പാർട്ടി വിടുന്നത് ഉത്തർപ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. content highlights:after jitin prasadas exit; is sachin pilot the next, question raises


from mathrubhumi.latestnews.rssfeed https://ift.tt/3g91QwL
via IFTTT