കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സംസ്ഥാനസർക്കാരിനെയും യു.എ.ഇ. കോൺസുലേറ്റിനെയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരും ഉന്നതരാഷ്ട്രീയനേതാക്കളും രാജ്യസുരക്ഷയെവരെ ബാധിച്ചേക്കാവുന്നതരത്തിൽ തുടർച്ചയായി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് നോട്ടീസിലുള്ളത്. പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്ന് സംസ്ഥാനമന്ത്രിമാർ കോൺസുലേറ്റിലെ ഉന്നതരുമായി അരുതാത്ത ബന്ധമുണ്ടാക്കിയെന്നും പറയുന്നു. മുൻ യു.എ.ഇ. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ്, സാമ്പത്തികവിഭാഗം മേധാവി ഖാലിദ് എന്നിവരുടെ ആസൂത്രിതമായ ഗൂഢാലോചന സ്വർണക്കടത്തിലേക്ക് നയിച്ചെന്നും നോട്ടീസിലുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽനടന്ന സ്വർണക്കടത്തിൽ ജൂലായ് അഞ്ചിന് ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് പ്രതികൾക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പരാമർശിച്ചിട്ടില്ല. സ്വപ്നാ സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെയും ഉപയോഗപ്പെടുത്തി യു.എ.ഇ. കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബി മുഖ്യമന്ത്രിയുമായി ഒട്ടേറെത്തവണ കൂടിക്കാഴ്ചകൾ നടത്തി. കോൺസുൽ ജനറലിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ വസതിയിലും ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. കസ്റ്റംസിന് നൽകിയ മൊഴിയിൽ എം. ശിവശങ്കറും ഇത് സമ്മതിക്കുന്നു. സ്വപ്ന ആവശ്യപ്പെടുമ്പോഴൊക്കെ ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ നടത്താൻ ശിവശങ്കർ മുൻകൈയെടുത്തിട്ടുണ്ട്. ഇത് പ്രോട്ടോക്കോൾ വിഭാഗത്തെ മറികടന്നായിരുന്നു എന്നുമാത്രമല്ല വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു. വഴിവിട്ട എക്സ് കാറ്റഗറി? തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കോൺസുൽ ജനറൽ സംസ്ഥാന സർക്കാരിൽനിന്നും 'എക്സ് കാറ്റഗറി' സുരക്ഷ സമ്പാദിച്ചിരുന്നു. ഇതും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ മറികടക്കുന്നതാണ്. സ്വപ്ന, ശിവശങ്കർ എന്നിവരാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികൾക്കും ഈ 'സുരക്ഷ' കോൺസുൽ ജനറൽ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ 'ഡിപ്ലോമാറ്റിക് തിരിച്ചറിയൽ കാർഡ്' നൽകിയിരുന്നു. വിമാനത്താവളങ്ങളിലുൾപ്പടെ ഇവ ദുരുപയോഗപ്പെടുത്തി. content Highlight: Kerala gold smuggling case: Customs issues show-cause notice
from mathrubhumi.latestnews.rssfeed https://ift.tt/3gMhe2u
via
IFTTT