Breaking

Tuesday, June 8, 2021

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലുയും നിസ്സഹകരണത്തില്‍; ഹൈക്കമാൻഡ് ബന്ധത്തിൽ വിള്ളൽ

തിരുവനന്തപുരം: പുതിയ കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച് പേരുകളൊന്നും നിർദേശിക്കാതെ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഹൈക്കമാൻഡും കേരള നേതൃത്വവും തമ്മിലുള്ള അകൽച്ച കൂടി. എ, ഐ ഗ്രൂപ്പുകൾക്ക് നേതൃത്വംനൽകുന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിസ്സഹകരണമായാണ് ഹൈക്കമാൻഡ് ഈ പ്രതിഷേധത്തെ കാണുന്നത്. എന്നാൽ, ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമം സംബന്ധിച്ച സൂചനയൊന്നും ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് കാണുന്നുമില്ല.പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലുള്ള അതൃപ്തിയെ തുടർന്നാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പേരും നിർദേശിക്കേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ബന്ധപ്പെട്ട് നിർദേശങ്ങൾ ആരാഞ്ഞിരുന്നു. പ്രതിപക്ഷനേതാവിനെ നിശ്ചയിച്ച രീതിയോടുള്ള എതിർപ്പ് ഉമ്മൻ ചാണ്ടിയും രമേശും തുറന്ന് സംസാരിച്ചു. നേതൃമാറ്റം വേണമെന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനമെങ്കിൽ കേന്ദ്ര നേതാക്കൾ കേരളത്തിൽ വന്ന് അഭിപ്രായം അറിയുന്നതുപോലെയുള്ള നാടകങ്ങൾ വേണ്ടിയിരുന്നില്ലെന്ന് അവർ പറഞ്ഞു.കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചും തീരുമാനമെടുത്തുകഴിഞ്ഞാണ് ചർച്ചയെങ്കിൽ തങ്ങൾ അഭിപ്രായം പറയുന്നതിൽ അർഥമില്ലെന്നും ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്നുമായിരുന്നു ഇരുവരുടെയും മറുപടി. എ, ഐ ഗ്രൂപ്പ് നേതൃത്വം സംയുക്തമായി നിർദേശിച്ച പേരുപോലും തള്ളിയാണ് വി.എം. സുധീരന്റെ നിയമനംമുതൽ കെ.പി.സി.സി. പ്രസിഡന്റിനെ ഹൈക്കമാൻഡ് കണ്ടെത്തുന്നതെന്ന പരാതിയും സംസ്ഥാനത്തുണ്ട്.കേരള നേതാക്കളുടെ നിസ്സഹകരണത്തിൽ ഹൈക്കമാൻഡിന് ആശങ്കയുണ്ട്. ഉമ്മൻ ചാണ്ടിയെയും രമേശിനെയും വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകൂവെന്ന സൂചനയാണ് ഹൈക്കമാൻഡ് നൽകുന്നതെങ്കിലും ഇരുവരെയും വിളിച്ചുചേർത്തുള്ള ചർച്ചയ്ക്കൊന്നും സോണിയാ ഗാന്ധി ഇനിയും തയ്യാറായിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3w3K0AL
via IFTTT