തിരുവനന്തപുരം: സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കും. ബി.എഡ്. അവസാന സെമസ്റ്റർ പരീക്ഷകൾ അതിനുമുമ്പ് നടക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വി.സി.മാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ് നടത്തും. പരീക്ഷകൾ നടത്താൻ സർക്കാർ മാർഗനിർദേശങ്ങളും പുറത്തിറക്കി.ജൂൺ 15 മുതൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടർന്ന് തീയതി മാറ്റുകയായിരുന്നു. ഒാരോ പരീക്ഷയ്ക്കുമിടയ്ക്കുള്ള ഇടവേളകൾ അതത് സർവകലാശാലകൾക്കു തീരുമാനിക്കാം. കോവിഡ് നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. ഓരോ പരീക്ഷയ്ക്കുശേഷവും മുമ്പും ക്ളാസ് അണുവിമുക്തമാക്കണം.പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേ പാടുള്ളൂ. വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ സുഗമമായി നടത്താൻ സ്ഥാപന മേധാവി, വിദ്യാർഥി പ്രതിനിധികൾ, അധ്യാപക, അനധ്യാപക പ്രതിനിധികൾ, അധ്യാപക രക്ഷാകർത്തൃസമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശവകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3wyGbE9
via
IFTTT