ജബൽപുർ: ലോകത്തിലെ ഏറ്റവുംവിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി. പേര് കേൾക്കുംപോലെ ജപ്പാനിയാണ്. ഇത്ര വിലപിടിച്ചൊരു മാങ്ങ സ്വന്തം തോട്ടത്തിൽ ഉണ്ടാവുകയും നാടൊട്ടുക്കും അറിയുകയും ചെയ്താൽ എന്തുചെയ്യും. ശക്തമായ കാവൽ ഏർപ്പെടുത്തുകതന്നെയാണ് വഴി.മധ്യപ്രദേശിലെ ജബൽപുർ നിവാസികളായ സങ്കല്പ്-റാണി ദമ്പതിമാർ അതാണ് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപവരെ വിലയുള്ള മിയാസാക്കി മാങ്ങ കാക്കാൻ നാല് കാവൽക്കാരെയും ആറു നായകളെയുമാണ് അവർ ഒരുക്കിയത്. ഇവരുടെ തോട്ടത്തിൽ രണ്ടു മാവുകളിലുമായി ഏഴുമാങ്ങയുണ്ട്. ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ പരിചയമില്ലാത്ത ഒരാളാണ് മാവിൻതൈ നൽകിയതെന്ന് സങ്കല്പ് പറയുന്നു. സാധാരണ മാവിൻതൈ ആയിരിക്കുമെന്നാണ് കരുതിയത്. നാട്ടിലെത്തിച്ച് നട്ട് പരിപാലിച്ചു. വർഷങ്ങൾ കഴിഞ്ഞ് മാങ്ങയുണ്ടായപ്പോൾ ചുവപ്പുനിറം അദ്ഭുതപ്പെടുത്തി. തുടർന്നുനടത്തിയ ഗവേഷണത്തിലാണ് ഇത് ലക്ഷങ്ങൾ വിലവരുന്ന മിയാസാക്കി ഇനമാണെന്നറിഞ്ഞതെന്ന് സങ്കല്പ് പറയുന്നു. കഴിഞ്ഞവർഷം ഈ മാമ്പഴം അന്താരാഷ്ട്രമാർക്കറ്റിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്ക് വിറ്റുപോയിട്ടുണ്ട്. കഴിഞ്ഞവർഷം മാങ്ങയിലെ കൗതുകംകണ്ട് മോഷ്ടാക്കൾ തോട്ടത്തിൽ അതിക്രമിച്ചുകയറിയിരുന്നു. മാമ്പഴത്തിന് ഒട്ടേറെ ആവശ്യക്കാരുണ്ടെന്നും അയൽസംസ്ഥാനങ്ങളിൽനിന്നുവരെ ബുക്കിങ്ങുണ്ടെന്നും സങ്കല്പ് പറഞ്ഞു. മുബൈയിൽനിന്നുള്ള ഒരു വ്യാപാരി ഓരോ മാമ്പഴത്തിനും 21,000 രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. മിയാസാക്കിജപ്പാനിലെ മിയാസാക്കി നഗരത്തിൽ വളരുന്ന മാങ്ങയുടെ ഭാരം 350 ഗ്രാമിൽ കൂടുതൽ. പഞ്ചസാരയുടെ അളവ് 15 ശതമാനത്തിലധികം. ബീറ്റ-കരോട്ടിൻ, ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറ. ഏപ്രിലിനും ഓഗസ്റ്റിനും ഇടയിലാണ് ഉണ്ടാവുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/35CTVBK
via
IFTTT