സതാംപ്ടൺ: മഴ വില്ലനായെത്തിയ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊടുവിൽ കിരീടവുമായി നാട്ടിലേക്ക് മടങ്ങാനുള്ള ഭാഗ്യം കെയ്ൻ വില്യംസന്റെ ന്യൂസീലൻഡ് നിരയ്ക്കായിരുന്നു. രണ്ടു ദിവസം പൂർണമായും മൂന്ന് ദിവസം ഭാഗികമായും മഴ തടസപ്പെടുത്തിയ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊടുവിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്താണ് കിവീസിന്റെ കിരീട ധാരണം. ഇതോടെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട വിജയികൾക്കുള്ള ടെസ്റ്റ് മെയ്സ് (Test mace) ന്യൂസീലൻഡ് ടീമിന് സ്വന്തം. തീർന്നില്ല കിരീടം നേടിയ കെയ്ൻ വില്യംസണും സംഘത്തിനും ലഭിക്കാൻ പോകുന്ന തുകയെത്രയെന്നോ? 1.6 ദശലക്ഷം യു.എസ് ഡോളർ, അതായത് ഏകദേശം 11,87,71,280 രൂപ. ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യയെ കാത്തിരിക്കുന്നത് 800,000 യു.എസ് ഡോളറാണ്. ഏകദേശം 5,93,85,640 രൂപ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന ആറ് ടെസ്റ്റ് പരമ്പരകളിൽ അഞ്ചിലും ജയിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. കിവീസിനെതിരേ അവരുടെ മണ്ണിലായിരുന്നു ഇന്ത്യയുടെ ഏക പരമ്പര തോൽവി. ഇപ്പോഴിതാ ഫൈനലിലും അവർക്കു മുന്നിൽ ടീം ഇന്ത്യയ്ക്ക് കാലിടറി. മറുവശത്ത് പടിക്കൽ കലമുടയ്ക്കുന്നവർ എന്ന പഴി ന്യൂസീലൻഡ് തിരുത്തി. തുടർച്ചയായി രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ ഏകദിന കിരീടം കൈവിട്ട ചരിത്രമുള്ള കിവീസ് ഇംഗ്ലീഷ് മണ്ണിൽ വച്ചുതന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി പിഴ തീർത്തു. Content Highlights: ICC World Test Championship prize money for New Zealand and India
from mathrubhumi.latestnews.rssfeed https://ift.tt/2SXo6ko
via
IFTTT