തിരുവനന്തപുരം: പുതിയ സർക്കാരിൽ ഒറ്റ അംഗങ്ങളുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചർച്ചയിലുണ്ടാകുക. ഒന്നാം സർക്കാർ രൂപവത്കരണഘട്ടത്തിൽ കോൺഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയിൽ ഒറ്റ എം.എൽ.എ. മാത്രമുള്ള ഘടകകക്ഷി. പിന്നീടാണ് കേരള കോൺഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവർക്ക് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകി. ഇത്തവണ, അഞ്ച് ഘടകകക്ഷികൾ ഒറ്റഅംഗ പാർട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആർ.എസ്.പി. (ലെനിനിസ്റ്റ്) യുമുണ്ട്. അഞ്ചുസീറ്റുള്ള കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നൽകേണ്ടതുമുണ്ട്. 20 അംഗമന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞസർക്കാരിൽ സി.പി.എമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക് നാലും എൻ.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയിൽ പരമാവധി 21 അംഗങ്ങളെയാണ് ഉൾപ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉൾപ്പെടുത്തിയാലും എല്ലാകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്തിയുള്ള പൊതുധാരണയാണ് ഘടകകക്ഷികളുമായുള്ള ചർച്ചയിലുണ്ടാക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/3uiSdjI
via
IFTTT