Breaking

Tuesday, May 11, 2021

കുവൈത്തിൽനിന്ന് 45 ടൺ ഓക്സിജനുമായി കപ്പൽ മംഗളൂരുവിലെത്തി

മംഗളൂരു: വിദേശത്തുനിന്നുള്ള കോവിഡ് സഹായമെത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ സമുദ്രസേതു-2 പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ നാവികസേനാ കപ്പൽ മംഗളൂരുവിലെത്തി. ‘ഐ.എൻ.എസ്. കൊൽക്കത്ത’ എന്ന കപ്പലാണ് കണ്ടെയ്‌നറിലും സിലിൻഡറിലുമായി 45 ടൺ ദ്രവീകൃത ഓക്സിജനും മറ്റു കോവിഡ് പ്രതിരോധ ഉപകരണങ്ങളുമായി മംഗളൂരു പുതുതുറമുഖത്ത് (എൻ.എം.പി.ടി.) എത്തിയത്. കോവിഡ് രണ്ടാംഘട്ടത്തിൽ ഓക്സിജനില്ലാതെ ഇന്ത്യയിൽ രോഗികൾ മരിക്കുന്ന സാഹചര്യം വന്നപ്പോൾ കടൽമാർഗം മറ്റ് രാജ്യങ്ങളുടെ സഹായമെത്തിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ പദ്ധതിയാണ് സമുദ്രസേതു 2. കുവൈത്തിലെ ഷുവായ്ഖിൽനിന്ന് മേയ് അഞ്ചിന്‌ പുറപ്പെട്ട കപ്പൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മംഗളൂരു തുറമുഖത്തെത്തിയത്. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി വഴിയാണ് കുവൈത്ത്‌ ഭരണകൂടം ഇന്ത്യക്ക് സഹായമെത്തിച്ചത്. നേരത്തേ 54 മെട്രിക് ടൺ ഓക്സിജനുമായി ബഹ്‌റൈനിൽനിന്ന് നാവികസേന കപ്പൽ മംഗളുരുവിലെത്തിയിരുന്നു. സമുദ്രസേതു-2 പദ്ധതിയിൽ നാവികസേനയുടെ ഒൻപത് കപ്പലുകളാണ് വിദേശരാജ്യങ്ങളിൽനിന്ന് കോവിഡ് സഹായം ഇന്ത്യയിലേക്കെത്തിക്കുന്നത്. ‘ഐ.എൻ.എസ്. ഐരാവത് സിങ്കപ്പൂരിൽനിന്നും ‘ഐ.എൻ.എസ്. തൽവാർ ബഹ്‌റൈനിൽനിന്നും കോവിഡ് സഹായങ്ങൾ ഇന്ത്യയിലെത്തിക്കും.മംഗളുരു തുറമുഖത്തെത്തിയ കപ്പലിനെയും അതിലെ ജീവനക്കാരെയും ന്യൂ മംഗളൂരു പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. എ.വി.രമണ, ദക്ഷിണകന്നഡ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര, എം.എൽ.എ.മാരായ ഡോ. ഭരത് ഷെട്ടി, ഉമാനാഥ് കോട്ട്യാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തീരദേശ കർണാടകയിലെ ആശുപത്രികൾക്ക് ഒാക്സിജൻ സൗജന്യമായി നൽകാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3y5nr0i
via IFTTT