ന്യൂഡൽഹി: പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് 80 പി പ്രകാരമുള്ള ആദായ നികുതി ഇളവ് നിഷേധിച്ചതിനെതിരായ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. കക്ഷികൾക്ക് അധികവാദങ്ങൾ എഴുതി നൽകാൻ തിങ്കളാഴ്ച വരെ സമയമനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്. സഹകരണ സംഘങ്ങൾക്ക് 80 പി പ്രകാരമുള്ള നികുതിയിളവുകൾ നഷ്ടപ്പെടാൻ കാരണമാകുന്ന കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിക്കെതിരെയാണ് മാവിലായി സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. കാർഷിക വായ്പാ വിതരണം കുറവാണ് എന്ന കാരണം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ഇത്തരം സഹകരണ സംഘങ്ങൾക്ക് നികുതിയിളവ് നിഷേധിച്ചിരുന്നു. ഇതിനെതിരേ സംഘങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് ആദായ നികുതി വകുപ്പിന് അനുകൂലമായ ഉത്തരവാണുണ്ടായത്. സംഘങ്ങൾ നൽകുന്നത് കാർഷിക വായ്പയാണോ തുടങ്ങിയ കാര്യങ്ങൾ ആദായ നികുതി വകുപ്പിന് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏത് ആവശ്യത്തിനാണ് വായ്പ കൊടുക്കുന്നത് തുടങ്ങിയ വിഷയങ്ങൾ ആദായ നികുതി വകുപ്പിന് പരിശോധിക്കാൻ അധികാരമുണ്ടോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളാണ് കോടതിയിൽ ചോദ്യം ചെയ്തത്. Content HIghlights: Co operative societies tax relaxation Supreme Court Verdict Postponed
from mathrubhumi.latestnews.rssfeed https://ift.tt/3mukO1H
via
IFTTT