അലഹാബാദ് (യു.പി.): അലിഗഢ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെപേരിൽ ദേശീയ സുരക്ഷാ നിയമ(എൻ.എസ്.എ.)പ്രകാരം തടവിലാക്കിയ ഡോ. കഫീൽ ഖാനെ ചൊവ്വാഴ്ച അർധരാത്രി ജയിൽമോചിതനാക്കി. ഖാനെ ഉടൻ വിട്ടയക്കാൻ അലഹാബാദ് ഹൈക്കോടതി ചൊവ്വാഴ്ച പകൽ ഉത്തരവിട്ടിരുന്നു. രാത്രി 11 മണിക്ക് പുറത്തിറങ്ങിയ ഉത്തരവിനെത്തുടർന്ന് അർധരാത്രിയോടെയാണ് മധുര ജയിലിൽ നിന്ന് ഖാൻ പുറത്തിറങ്ങിയത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഖാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്താണ് അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തിനു ശിക്ഷവിധിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മർഹറും ജസ്റ്റിസ് സുമിത്ര ദയാൽ സിങ്ങും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. ശിക്ഷ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. ഖാന്റെ മാതാവ് നുസ്രത് പർവീൺ നൽകിയ ഹർജി പരിഗണിച്ചാണ് വിധി. പൗരത്വനിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 12-ന് അലിഗഢ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഖാൻ അറസ്റ്റിലായത്. പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നു പറഞ്ഞ് അദ്ദേഹത്തിന് കോടതി ജാമ്യമനുവദിച്ചിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. Content Highlights:Kafeel Khan-Detained Under NSA, Released From Jail At Midnight
from mathrubhumi.latestnews.rssfeed https://ift.tt/2YTTKzi
via
IFTTT