തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ അടൂർ പ്രകാശ് എം.പി.ഉന്നയിച്ച ആരോപണം നിഷേധിച്ച് വാമനപുരം എം.എൽ.എ ഡി.കെ.മുരളി. ഡിവൈഎഫ്ഐ നേതാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ.മുരളിയുടെ മകനുമായിട്ടുള്ള തർക്കമാണെന്നായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം. കൊലപാതകത്തിൽ തനിക്കെതിരെയുള്ള ആരോപണത്തിൽ മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ മറുപടി പറയവെയാണ് അടൂർ പ്രകാശ് ഇത്തരത്തിൽ ഒരു പ്രത്യാരോപണം ഉന്നയിച്ചത്. വേങ്ങമല എന്ന ക്ഷേത്രത്തിൽ ഉത്സവം നടന്ന സമയത്ത്, വാമനപുരം എംഎൽഎയുടെ മകനെ അവിചാരിതമായി ഒരു സ്ഥലത്ത് കണ്ടപ്പോൾ ചിലർ ചോദ്യം ചെയ്തു. തുടർന്ന് അടിപിടിയുണ്ടാകുകയും പിന്നീട് പ്രദേശത്ത് തുടർ സംഘർഷങ്ങളുണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു. എന്നാൽ അടൂർപ്രകാശിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡി.കെ.മുരളി പ്രതികരിച്ചു. വേങ്ങമല ഉത്സവത്തിനോ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ തന്റെ മകൻ പോയിട്ടില്ലെന്നും ഒരു തർക്കത്തിലും ഏർപ്പെട്ടിട്ടില്ലെന്നും മുരളി പറഞ്ഞു. സ്വന്തം കുറ്റബോധം കൊണ്ട് ബോധപൂർവ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് അടൂർ പ്രകാശിന്റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രതികളിലൊരാൾ നേരത്തെയുണ്ടായ ആക്രമണത്തിന് ശേഷം അടൂർ പ്രകാശിനെ വിളിച്ചതായി പറയപ്പെടുന്ന ഫോൺ സന്ദേശങ്ങൾ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പുറത്തുവിട്ടിരുന്നു. Content Highlights:Murder of DYFI activists; DK Murali -Adoor Prakash-Congress-CPM
from mathrubhumi.latestnews.rssfeed https://ift.tt/3jyKjNq
via
IFTTT