കൊൽക്കത്ത: ബംഗാൾ പോലീസ് സേനയിലെ അഞ്ച് ഐ.പി.എസുകാർക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ്കുമാറിനെതിരേ നടപടിയെടുക്കണമെന്ന് ബംഗാൾ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിനു പുറമേയാണിത്. മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ രാഷ്ട്രീയധർണയിൽ ഒപ്പമിരുന്നുവെന്ന ആരോപണമുന്നയിച്ചാണ് ഐ.പി.എസ്. ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നീക്കം തുടങ്ങിയത്. സംസ്ഥാന ഡി.ജി.പി. ബീരേന്ദ്രയടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇതുവരെയുള്ള സർവീസ് മെഡലുകളും മറ്റ് പുരസ്കാരങ്ങളും തിരിച്ചെടുക്കാനുള്ള ആലോചന നടക്കുന്നുണ്ട്. ഡി.ജി.പി.യെക്കൂടാതെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. അനുജ് ശർമ, മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള വിനീത് ഗോയൽ, കൊൽക്കത്ത പോലീസ് അഡീ. കമ്മിഷണർ സുപ്രതിം സർക്കാർ, ബിധാൻ നഗർ കമ്മിഷണർ ജ്ഞാൻബന്ത് സിങ് എന്നിവർക്കെതിരേയാണ് നടപടിക്ക് സാധ്യത. ഐ.ബി.യുടെയും സംസ്ഥാന ഗവർണറുടെയും റിപ്പോർട്ടുകളുടെ ബലത്തിലാണ് ഇവർക്കെതിരേ നീക്കം തുടങ്ങിയത്. ഈ ഉദ്യോഗസ്ഥർ ധർണനടത്തിയ മമതയ്ക്കൊപ്പം വേദിപങ്കിട്ടതായി റിപ്പോർട്ടുകളിൽ പരാമർശമുണ്ടെന്നറിയുന്നു. ആരോപണവിധേയരായവരിൽ രാഷ്ട്രപതിയുടേതടക്കം സർവീസ് മെഡൽ നേടിയവരുണ്ട്. ഇതെല്ലാം തിരിച്ചെടുക്കുന്നതോടൊപ്പം കേന്ദ്ര ഏജൻസികളുടെ സേവനത്തിനായുള്ള എംപാനൽ പട്ടികയിൽനിന്ന് ഇവരുടെ പേരുകൾ ഒഴിവാക്കാനും സാധ്യതയുണ്ട്. Content Highlights:Centre takes action against West Bengal IPS officers
from mathrubhumi.latestnews.rssfeed http://bit.ly/2GwtQsL
via 
IFTTT