കണ്ണൂർ: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പണത്തിന് വഴികാണാതെ കേരളത്തിലെ കോൺഗ്രസ്. ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചുനൽകാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടത് കാലിയായ ഖജനാവിന്റെ ആഴം കാണിക്കുന്നു. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ കെ.പി.സി.സി. അധ്യക്ഷൻ കമ്മിറ്റികൾ പിരിച്ചുവിട്ടതിനെ ന്യായീകരിച്ചു. മറ്റു ജില്ലകളിലെ മണ്ഡലം കമ്മിറ്റികൾക്ക് ഒരു താക്കീതുകൂടിയായി ഇത്. ഒരു ബൂത്ത് കമ്മിറ്റി 12,000 രൂപയാണ് പിരിച്ചുനൽകേണ്ടത്. മണ്ഡലംപരിധിയിൽ വരുന്ന ബൂത്തുകളിലെ ഫണ്ട് ശേഖരിച്ചുനൽകേണ്ടത് മണ്ഡലം കമ്മിറ്റിയും. സമ്പന്നരുടെ പാർട്ടിയല്ല കോൺഗ്രസ് കൈയിൽ ഒന്നുമില്ലെന്ന് കെ.പി.സി.സി. ഖജാൻജി ജോൺസൺ അബ്രഹാം പറയുന്നു. ''പറയുന്നതിൽ യാതൊരു മടിയുമില്ല, ഞങ്ങൾ സി.പി.എമ്മിനെപ്പോലെ സമ്പന്നരുടെ പാർട്ടിയല്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുതന്നെയാണ് ജനമഹായാത്ര നടത്തുന്നത്. ചെറിയ ഫണ്ടുപിരിവും ലക്ഷ്യമാണ്. അതിൽനിന്ന് ഒരു വിഹിതം ഡി.സി.സി.യുടെ പ്രവർത്തനത്തിനും കൊടുക്കേണ്ടിവരും''- അദ്ദേഹം കൂട്ടിച്ചേർത്തു. എം.എം. ഹസൻ സ്ഥാനമൊഴിയുമ്പോൾ ചെറിയ ഫണ്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ. റഫാൽ അഴിമതി, ശബരിമല വിഷയം എന്നിവയുമായി ബന്ധപ്പെട്ട് 15 ലക്ഷത്തോളം വീടുകളിൽ ലഘുലേഖയെത്തിക്കൽ, രാഹുൽഗാന്ധിയുടെ രണ്ട് പര്യടനം എന്നിവയ്ക്കായി ചെലവുവന്നു. പാർട്ടിക്കു പുറത്തുനിന്ന് ലഭിക്കുന്ന ഫണ്ട് തീരെയില്ല എന്നുതന്നെ പറയാം. അനർഹമായ ഫണ്ട് സ്വീകരിക്കാറില്ല. അക്കാര്യത്തിൽ കെ.പി.സി.സി. പ്രസിഡന്റിന്റെ ശക്തമായ നിർദേശമുണ്ട്. കാശ് പോക്കറ്റിൽനിന്ന് മറ്റു പാർട്ടികളെപ്പോലെ പാർട്ടിയുടെ പ്രധാന ഭാരവാഹികൾക്ക് പ്രവർത്തനച്ചെലവൊന്നും കോൺഗ്രസിലില്ല. സ്വന്തം കീശയിൽനിന്നുവേണം പാർട്ടിപ്രവർത്തനം നടത്താൻ. ചുരുക്കം ചില സ്ഥലങ്ങളിൽ പാർട്ടിക്ക് സഹകരണ സ്ഥാപനങ്ങളും മറ്റുമുണ്ട്. അതിൽനിന്നൊക്കെ പാർട്ടിക്ക് വരുമാനം ലഭിക്കാറുമില്ല. മുൻപ് തിരഞ്ഞെടുപ്പുഫണ്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ കേന്ദ്രത്തിൽ സംസ്ഥാനത്തെക്കാൾ കഷ്ടപ്പാടാണെന്ന് ഖജാൻജി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് വേറെ പിരിക്കണോ എന്നു നോക്കുന്നുണ്ട്. വിജയിച്ചവർ ഒന്നും തരുന്നില്ല കോൺഗ്രസിൽ പാർട്ടിക്കല്ല, വ്യക്തികൾക്കാണ് സമ്പാദ്യശീലമെന്ന് ഒരുവിഭാഗം പറയുന്നു. വിജയിച്ച നേതാക്കൾ പിന്നീട് പാർട്ടിക്ക് ഒന്നും നൽകുന്നില്ല. എം.പി.മാരും എം.എൽ.എ.മാരുമുണ്ടായിട്ടും സി.പി.എമ്മിലെപ്പോലെ ലെവി സമ്പ്രദായം നിലവിലില്ല. പാർട്ടി മുഖപത്രവും സാമ്പത്തിക പ്രതിസന്ധിയിലാണ്. കോൺഗ്രസ് നേതാക്കൾക്കിടയിലാണെങ്കിലോ തൊഴിലില്ലായ്മ അതിരൂക്ഷവും. അഞ്ചു പൈസയില്ല നിങ്ങൾക്കെന്തറിയാം, കെ.പി.സി.സി.യുടെ ഖജാന കാലിയാണ്. അഞ്ചുപൈസയില്ലാത്ത സ്ഥിതി. സത്യം -മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി. അധ്യക്ഷൻ (കമ്മിറ്റികൾ പിരിച്ചുവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ) Content Highlights: KPCC,Congress kerala,party fund
from mathrubhumi.latestnews.rssfeed http://bit.ly/2DtiF19
via
IFTTT