കൊൽക്കത്ത: ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച് കോൺഗ്രസ് സംസ്ഥാനനേതൃത്വം. തൃണമൂലുമായി സഖ്യംചേർന്നാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചേക്കാമെങ്കിലും ബംഗാളിൽ പാർട്ടിയുടെ നിലനിൽപ്പിനെ അത് ബാധിക്കുമെന്ന് നേതൃത്വം നിരീക്ഷിക്കുന്നു. ഇക്കാര്യങ്ങൾ ദേശീയാധ്യക്ഷൻ രാഹുൽഗാന്ധിയെ അറിയിച്ചതായി സംസ്ഥാന അധ്യക്ഷൻ സോമൻ മിത്ര വാർത്താ ഏജൻസിയോടു പറഞ്ഞു. കോൺഗ്രസ് എം.എൽ.എ.മാരുടെ തൃണമൂലിലേക്കുള്ള ചേക്കേറൽ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിഷയത്തിൽ കേന്ദ്രനേതൃത്വമാണ് അന്തിമതീരുമാനമെടുക്കുക.കോൺഗ്രസിന് നാലു ലോക്‌സഭാ സീറ്റുകളിൽ കൂടുതൽ തൃണമൂൽ നൽകാൻ സാധ്യതയില്ലാത്തതിനാലാണ് സഖ്യത്തിനു മടിക്കുന്നതെന്ന് പേരുവെളിപ്പെടുത്താത്ത പാർട്ടിയംഗം പറഞ്ഞു. കർണാടകം, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സഖ്യം ചേർന്നത് കോൺഗ്രസിനു പ്രയോജനം ചെയ്തെങ്കിലും ബംഗാളിൽ പാർട്ടിയുടെ അടിത്തറ ഇളക്കാനേ ഇതുപകരിക്കൂവെന്ന് മിത്ര നിരീക്ഷിച്ചു. മുൻകാലങ്ങളിൽ തൃണമൂലും സി.പി.എമ്മുമായി രൂപവത്കരിച്ച സഖ്യങ്ങൾ പിന്നീട് പാർട്ടിക്ക് ദോഷമായിമാറിയിരുന്നു. കോൺഗ്രസ് ചിഹ്നത്തിൽ പാർട്ടി നേതാക്കളെ സ്ഥാനാർഥികളാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്നും മിത്ര പറഞ്ഞു.അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും 22-ന് ന്യൂഡൽഹിയിൽ ചേരുന്ന പാർട്ടി യോഗവും ഈ വിഷയത്തിൽ നിർണായകമാകും.ബംഗാളിൽ ജയിക്കാൻ ആരുടെയും സഹകരണം ആവശ്യമില്ലെന്ന് തൃണമൂൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബി.ജെ.പി.യെയും തൃണമൂലിനെയും തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യം വേണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/2B5k3GU
via
IFTTT