മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി.ക്ക് തിരിച്ചടിയേകി ഒരു എം.എൽ.എ.കൂടി പാർട്ടിയിൽനിന്ന് രാജിവെച്ചു. ബി.ജെ.പി.യെ കുറ്റവാളികൾ കൈയടക്കുന്നുവെന്ന് ആരോപിച്ചാണ് ധുലേയിൽനിന്നുള്ള എം.എൽ.എ. അനിൽ ഗോട്ടേ രാജി പ്രഖ്യാപിച്ചത്. നാഗ്പുരിൽനിന്നുള്ള ആശിഷ് ദേശ്‍മുഖ് നേരത്തേ പാർട്ടി വിട്ടിരുന്നു. അടുത്തമാസം നടക്കുന്ന ധുലേ നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാനനേതൃത്വവുമായുണ്ടായ ഭിന്നതയാണ് ഗോട്ടേയുടെ രാജിയിൽ കലാശിച്ചതെന്നാണ് അറിയുന്നത്. തന്റെ തട്ടകത്തിലെ തിരഞ്ഞെടുപ്പിന്റെ ചുമതല മന്ത്രി ഗിരീഷ് മഹാജന് നൽകിയതും ധുലേയിൽനടന്ന റാലിയിൽ പ്രസംഗിക്കാൻ അനുമതി നൽകാത്തതും ഗോട്ടേയെ പ്രകോപിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിനുമുന്നോടിയായി എൻ.സി.പി.യിൽനിന്നും മറ്റു പാർട്ടികളിൽനിന്നുമെത്തിയ പ്രാദേശിക നേതാക്കളെ ബി.ജെ.പി.യിലെടുത്ത തീരുമാനത്തെയും അദ്ദേഹം എതിർത്തിരുന്നു. എതിർപ്പ് അവഗണിച്ച് കുറ്റവാളികളെയും ഗുണ്ടകളെയും പാർട്ടിയിൽ കുത്തിനിറയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അനിൽ ഗോട്ടേ പറഞ്ഞു. ഗോപിനാഥ് മുണ്ടെയുടെ കാലത്ത് കുറ്റവാളികളെ തുരത്തി പാർട്ടിയെ ശുദ്ധീകരിച്ചിരുന്നെന്നും എന്നാലിപ്പോൾ കുറ്റവാളിവത്‌കരണമാണ് നടക്കുന്നതെന്നും ഗോട്ടേ പറഞ്ഞു. നിയമസഭാസമ്മേളനം നടക്കുന്ന നവംബർ 19-ന് സഭയിൽ പ്രസ്താവന നടത്തിയശേഷം എം.എൽ.എ. സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്തുനൽകുമെന്ന് അദ്ദേഹം അറിയിച്ചു.നാഗ്പുരിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ. ആശിഷ് ദേശ്‍മുഖ് കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. പാർട്ടി സാധാരണക്കാരിൽനിന്ന് അകന്നതിനെത്തുടർന്നാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. രണ്ടുവർഷത്തോളമായി ബി.ജെ.പി. നേതൃത്വവുമായി അകന്നുകഴിയുകയായിരുന്ന ദേശ്‍മുഖ് കോൺഗ്രസിൽ ചേരുമെന്നാണ് അറിയുന്നത്. ഗോണ്ടിയ ഭണ്ഡാരയിൽനിന്നുള്ള പാർലമെന്റംഗം നാനാ പട്ടോലെ ഈ വർഷമാദ്യം രാജിവെച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2K0nhyk
via
IFTTT