Breaking

Saturday, August 21, 2021

താലിബാൻ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നു

ബെർലിൻ: മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷവിഭാഗക്കാരെയും താലിബാൻ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതായി റിപ്പോർട്ട്. ജർമൻ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു.) മാധ്യമപ്രവർത്തകൻറെ ബന്ധുവിനെ അഫ്ഗാനിസ്താനിൽ താലിബാൻ വധിച്ചു. മാധ്യമപ്രവർത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡി.ഡബ്ല്യു.വിന്റെ മറ്റ് മൂന്നു ജീവനക്കാരുടെ വീട്ടിലും സംഘം തിരച്ചിൽ നടത്തി. മാധ്യമപ്രവർത്തകരെ താലിബാൻ ലക്ഷ്യമിടുന്നതിന് തെളിവാണിതെന്ന് സ്ഥാപനം ആരോപിച്ചു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഡി.ഡബ്ല്യു. ഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിയാക്കളായ ഹസാര ഗോത്രവിഭാഗക്കാരെ താലിബാൻ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. ഗസ്നി പ്രവിശ്യയിലെ മുണ്ടാറഖ്ത്തിൽ ജൂലായ് നാലിനും ആറിനും ഇടയിൽ ഒൻപതു പേരെ അവർ കൊലപ്പെടുത്തി. ആറുപേരെ വെടിവെച്ചും മൂന്നുപേരെ പീഡിപ്പിച്ചുമാണ് കൊന്നത്. പുറംലോകമറിയാത്ത മരണങ്ങൾ വേറെയുമുണ്ടാവാം. ഭരണമേറ്റെടുത്തതോടെ താലിബാൻ ന്യൂനപക്ഷപീഡനം തുടരുമെന്ന ഭീതിയും ആംനെസ്റ്റി പങ്കുവെച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3z1HqwK
via IFTTT