തൃശ്ശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി കൊടിസുനിയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച അതിരാവിലെയാണ് ജയിലധികൃതർ പരിശോധന നടത്തിയത്. അപ്പോൾ ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുകയായിരുന്നു കൊടിസുനി. കത്രിക, മൊബൈൽ ചാർജർ എന്നിവയും പിടികൂടി. സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. മൊബൈൽ ഫോൺ കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥരെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്നു പറയുന്നു. ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമാണ് സുനിയെ കീഴ്പ്പെടുത്തി കൂടുതൽ പരിശോധന നടത്തി വസ്തുക്കൾ കണ്ടെത്തിയത്. പരിശോധന നടക്കുമ്പോൾ തൊട്ടടുത്തുള്ള സെല്ലുകളിലെ തടവുകാരും ജയിലധികൃതർക്കെതിരേ രംഗത്തുവന്നതായി പറയുന്നു. ഫോണും മറ്റു വസ്തുക്കളും എവിടെനിന്ന് കിട്ടിയെന്നതു സംബന്ധിച്ച് ജയിലധികൃതർ അന്വേഷണം ആരംഭിച്ചു. വിയ്യൂർ പോലീസും അന്വേഷണം തുടങ്ങി. കോവിഡ്കാലമായതിനാൽ പ്രതികളെ ആരെയും പുറത്തേക്കു കൊണ്ടുപോകുന്നില്ല. ഫോൺ നൽകിയതിൽ ജയിലധികൃതർക്ക് പങ്കുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടന്നേക്കും. ജയിലിൽ സി ബ്ലോക്കിലെ സെല്ലിൽ കൊടിസുനി ഒറ്റയ്ക്കാണ് കഴിയുന്നത്. നേരത്തേയും കൊടിസുനിയും ടി.പി. കേസിലെ മറ്റു പ്രതികളും ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നത് കണ്ടെത്തിയിരുന്നു. Content Highlights:mobile phone and ganja seized from kodi suni cell in viyyur central prison
from mathrubhumi.latestnews.rssfeed https://ift.tt/3kcHELl
via
IFTTT