കൊച്ചി: വ്യവസായ സംരംഭകത്വത്തിൽ മാത്രമല്ല, ജീവകാരുണ്യത്തിലും വലിയ മാതൃകയാകുകയാണ് വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ ഹോളിഡെയ്സ് എന്നീ കമ്പനികളുടെ സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തനിക്ക് യാതൊരു പരിചയവുമില്ലാതിരുന്ന ഒരു ലോറി ഡ്രൈവർക്ക് വൃക്ക പകുത്തുനൽകി മാതൃക സൃഷ്ടിച്ച് 10 വർഷം പൂർത്തിയാകുന്ന വേളയിൽ ഓഹരി പങ്കാളിത്തം വിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ സ്വരുക്കൂട്ടുകയാണ് അദ്ദേഹം. ഏതാനും ദിവസങ്ങൾക്കു മുമ്പ് വി-ഗാർഡ് ഇൻഡസ്ട്രീസിലെ 50 ലക്ഷം ഓഹരികൾ വിറ്റ് 132 കോടി രൂപ സ്വരൂപിച്ചു. ഫെബ്രുവരിയിൽ 40 ലക്ഷം ഓഹരികൾ വിറ്റ് 90 കോടി രൂപ നേടിയിരുന്നു. അതായത്, നാലു മാസത്തിനിടെ, 222 കോടി രൂപയാണ് നേടിയത്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വഴിയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പാക്കിവരുന്നത്. ഇതിന് പണം കണ്ടെത്താനാണ് ഓഹരികൾ വിറ്റതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായം, വീടില്ലാത്തവർക്ക് വീടുവെക്കാൻ സഹായം, സ്വയംതൊഴിൽ നേടാൻ പാവപ്പെട്ട വനിതകൾക്കുള്ള സഹായം എന്നീ രംഗങ്ങളിലാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായവും ഫൗണ്ടേഷൻ നൽകിവരുന്നു. സംരംഭകത്വ പരിശീലന പരിപാടികളും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ, സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (എൻ.ബി.എഫ്.സി.) രൂപവത്കരിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴിൽ കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ അത്യാധുനിക പൊതു പാർക്കും വികസിപ്പിച്ചു വരികയാണ്. Content Highlight: Chittilappilly sells shares to raise money for charity
from mathrubhumi.latestnews.rssfeed https://ift.tt/3jbE8Sm
via
IFTTT