Breaking

Monday, January 28, 2019

എയർ ഇന്ത്യക്ക് നിർത്താതെയുള്ള പ്രത്യേക പറക്കലിന് അനുമതി; വിദേശത്തെ കുറ്റവാളിയെ എത്തിക്കാനെന്ന് സൂചന

ന്യൂഡൽഹി: രാജ്യംവിട്ട കുപ്രസിദ്ധ കുറ്റവാളിയെ തിരികെയെത്തിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾക്ക് പിന്നാലെ കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലേക്ക് ദീർഘ ദൂര യാത്രയ്ക്ക് എയർ ഇന്ത്യ വിമാനത്തിന് അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് എയർ ഇന്ത്യയ്ക്ക് യാത്രാനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് പോർട്ട് ഓഫ് സ്പെയിനിലേക്ക് നിർത്താതെ പറക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിനാണ് പറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ആരെ ലക്ഷ്യംവെച്ചാണ് വിമാനം വിദേശത്തേയ്ക്ക് പുറപ്പെടുന്നതെന്ന കാര്യം വ്യക്തമല്ല.13 വിമാന ജീവനക്കാരെ കൂടാതെ 15-20 പേരെ വഹിച്ചാണ് വിമാനം യാത്രതിരിക്കുന്നത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതെന്നാണ് സൂചന. 17 മണിക്കൂറാണ്ഡൽഹിയിൽ നിന്ന് പോർട്ട് ഓഫ് സ്പെയിനിലേക്ക് എത്താനുള്ള സമയം. ലക്ഷ്യത്തിലെത്തി 14 മണിക്കൂറിനു ശേഷം തിരികെ പുറപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുൽ ചോക്സി, നീരവ് മോദി, വിജയ് മല്യ അടക്കമുള്ള നിരവധി പേർ വിദേശത്താണുള്ളത്. ഇവരിൽ പലരും വിദേശ പൗരത്വം നേടിയതായും വാർത്തകളുണ്ടായിരുന്നു. മെഹുൽ ചോക്സിക്ക് കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയിൽ പൗരത്വം ലഭിച്ചതായും സൂചനയുണ്ട്. ഇത്തരം ദ്വീപരാഷ്ട്രങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കുന്നതിനും അനുമതിയുണ്ട്. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി ഉടമ്പടികളൊന്നുമില്ലാത്ത ഇത്തരം രാജ്യങ്ങൾ ഇവർക്ക് സുരക്ഷിത താവളങ്ങളാണ്. പണം മുടക്കി പൗരത്വം നേടാൻ സാധിക്കുന്ന രാജ്യങ്ങളിലേയ്ക്കാണ് സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ട പലരും ചേക്കേറിയിരിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഇന്ത്യ ഇപ്പോൾ തയ്യാറെടുക്കുന്ന പ്രത്യേക ദൗത്യം ലക്ഷ്യംവയ്ക്കുന്നത് നീരവ് മോദിയെയും മെഹുൽ ചോക്സിയെയുമാണെന്നാണ് കരുതപ്പെടുന്നത്. Content Highlights:Air India gets DGCA nod for 'secret' Caribbean flight to bring back high-value fugitive


from mathrubhumi.latestnews.rssfeed http://bit.ly/2TgvfY7
via IFTTT