തിരുവനന്തപുരം: യുവാവിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ടുകൊന്നെന്ന കേസിൽ ഒമ്പതുദിവസം പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഡിവൈ.എസ്.പി. ബി. ഹരികുമാറിന്റെ മരണത്തിലും ദുരൂഹത. ഒളിവിൽക്കഴിഞ്ഞ ഹരികുമാർ എങ്ങനെയാണ് കല്ലമ്പലത്തെ വീട്ടിലെത്തിയെന്നതാണ് പോലീസിനെ കുഴക്കുന്നത്. കൊലപാതകശേഷം തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽക്കഴിഞ്ഞ ശേഷമാണ് ഹരികുമാർ നാട്ടിൽ തിരിച്ചെത്തിയത്. കീഴടങ്ങാനുള്ള തീരുമാനത്തിനൊടുവിലായിരുന്നു ആത്മഹത്യ. ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്നായിരുന്നു പോലീസിനുലഭിച്ച വിവരം. ഹരിക്കൊപ്പം സുഹൃത്ത് ബിനുവും കീഴടങ്ങുമെന്നാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. പ്രതിയെ നേരത്തേ തിരിച്ചറിഞ്ഞ കേസിൽ അയാളെ പിടികൂടുക മാത്രമാണ് അന്വേഷണ സംഘത്തിന്റെ ദൗത്യമായിരുന്നത്. ഇതിനായി പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഹരികുമാറിനെ പിടികൂടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും സാധാരണ പ്രതികളെപ്പോലെ ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. ഒളിവിലായിരുന്ന ഹരികുമാർ തിങ്കളാഴ്ച കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാറിനെ ബന്ധപ്പെട്ട് കീഴടങ്ങാൻ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് വിവരം. ഇതിനിടെ, ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കേ, തങ്ങളുടെ നിരീക്ഷണത്തിലായിരുന്ന കല്ലമ്പലത്തിലെ വീട്ടിൽ ഹരികുമാർ കടന്നത് പോലീസിന് നാണക്കേടായിട്ടുണ്ട്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷം ഈ വീട്ടിൽ പോലീസ് പരിശോധന നടത്താനെത്തി. എന്നാൽ, ഗേറ്റും വീടും പൂട്ടിക്കിടക്കുകയായിരുന്നതിനാൽ പരിശോധന നടത്താനായില്ല. വീട്ടിൽ വളർത്തുനായ്ക്കൾ മാത്രമാണുണ്ടായിരുന്നത്. അന്ന് പോലീസ് പരിശോധന നടത്താതെ മടങ്ങി. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോൾ ബന്ധുക്കളിൽനിന്ന് താക്കോൽ വാങ്ങി വീട് പരിശോധിച്ചു. ഈ പരിശോധനയിൽ ഹരികുമാറിനെ കണ്ടെത്താനായില്ല. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷ് നൽകിയ രണ്ട് സിംകാർഡ് ഉപയോഗിച്ചാണ് ഹരികുമാർ പലരെയും വിളിച്ചത്. പക്ഷേ, നവംബർ ഏഴിനുശേഷം ഈ സിംകാർഡുകളിൽനിന്ന് ആരെയും വിളിച്ചിട്ടില്ല. content Highter: Mystery behind Dysp B Harikumarsuicide
from mathrubhumi.latestnews.rssfeed https://ift.tt/2qMs91g
via
IFTTT