Breaking

Tuesday, July 31, 2018

നൂറു ശതമാനം ഹാജർ പറയാൻ ഇനി നിമിഷയില്ല

കൊച്ചി: നിമിഷ തമ്പി; ഹാജർ നൂറു ശതമാനം...കോളേജിലെ നോട്ടീസ് ബോർഡിൽ കണക്കുകളിൽ തെളിഞ്ഞ നിമിഷ ഇനി കണക്കെടുക്കുമ്പോൾ ക്ലാസിൽ ഹാജരുണ്ടാകില്ല. ഇനിയൊരിക്കലും ഹാജർ പറയാനില്ലാതെ മണ്ണിലേക്ക് യാത്രയാകാൻ അവൾ ഉറങ്ങിക്കിടക്കുമ്പോൾ നനഞ്ഞ കണ്ണുകളും ഇടറിയ വാക്കുകളുമായി അവളുടെ കൂട്ടുകാർ അരികിൽ നിന്നു. അവർ പറഞ്ഞത് ഒന്നുമാത്രം: ''പാവമായിരുന്നു അവൾ...മറക്കില്ല ഞങ്ങൾ അവളെ, ഒരിക്കലും''. ഒരുപാട് ഓർമകളോടെയാണ് അധ്യാപികയായ സ്വപ്ന നിമിഷയെക്കുറിച്ച് സംസാരിച്ചത്. ''എന്റെ ക്ലാസിലെ ഒരു പാവം കുട്ടിയായിരുന്നു അവൾ. ഇത്രയും ശാന്തമായിരിക്കുന്ന കുട്ടികൾ അപൂർവമാണ്. ഇടവേളയിൽ മറ്റു കുട്ടികൾ പുറത്തു പോകുമ്പോഴും നിമിഷ മിക്കവാറും ക്ലാസിൽ തന്നെ ഇരിക്കും. എത്ര ബുദ്ധിമുട്ടിയാലും എന്നും ക്ലാസിൽ വരാൻ ശ്രദ്ധിച്ചിരുന്നു. ഇന്ന് മറ്റു ക്ലാസുകളിലെ പരീക്ഷ മൂലമാണ് അവളുടെ ബാച്ചിന് അവധി കിട്ടിയത്. അല്ലെങ്കിൽ ഇന്നും ക്ലാസിൽ വന്നേനെ. അങ്ങനെ വന്നിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നൂറു ശതമാനം ഹാജരുണ്ടായിരുന്ന നിനക്ക് ഈ അവധി ദിനത്തിൽ നഷ്ടമായത് സ്വന്തം ജീവനായിരുന്നല്ലോ കുഞ്ഞേ...'' - സ്വപ്നയുടെ വാക്കുകൾ ഇടറിനിന്നു. ''ഞങ്ങളുടെ നിമിഷ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ക്ലാസിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അവൾ ഞങ്ങളുടെ അരികിൽ വന്നിരിക്കാറുള്ളത്. എല്ലാവരും ഭക്ഷണം പങ്കിടുമ്പോൾ സ്നേഹത്തോടെ അവളും അതിൽ ചേരുമായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ലെങ്കിലും ഞങ്ങൾ പറയുന്ന വിശേഷങ്ങളൊക്കെ അവൾ കേട്ടിരിക്കുമായിരുന്നു'' - കൂട്ടുകാരായ ഹാരിസിനും ഫാസിലിനും ജസലിനും നിറഞ്ഞ സങ്കടം. ഇത്രയും ശാന്തയായ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ലെന്നാണ് കോളേജിലെ സെക്യൂരിറ്റിയായ ജോസ് പറഞ്ഞത്. ''കോളേജ് ഗേറ്റിൽ കാവലിരിക്കുമ്പോൾ ദിവസവും രണ്ടു പ്രാവശ്യം മാത്രമാണ് ഞാൻ നിമിഷയെ കാണാറുള്ളത്. രാവിലെ കോളേജിലേക്ക് പോകുമ്പോഴും, തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും. അല്ലാത്ത സമയത്തൊക്കെ അവൾ ക്ലാസിൽ തന്നെയായിരിക്കും. മറ്റു പല കുട്ടികളും ഇന്റർവെൽ സമയത്തും ക്ലാസില്ലാത്ത നേരത്തുമൊക്കെ കാമ്പസിന് അകത്തും പുറത്തുമൊക്കെ നടക്കാറുണ്ട്. നിമിഷയെ അങ്ങനെ പോലും ഞാൻ കണ്ടിട്ടില്ല. ഇത്രയും പാവമായ ആ കുട്ടിയുടെ ജീവൻ ഇങ്ങനെ പൊലിഞ്ഞുപോയല്ലോ ദൈവമേ...'' സങ്കടത്തോടെയല്ലാതെ ജോസിനും നിമിഷയുടെ ഓർമച്ചിത്രങ്ങൾ വരയ്ക്കാനായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2NXftON
via IFTTT