Breaking

Tuesday, July 31, 2018

വീണ്ടും അരുംകൊല: ഭീതിയിൽ മലയാളി കുടുംബങ്ങൾ

പെരുമ്പാവൂർ: മറുനാടൻ സംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് ജില്ലയിൽ പലയിടത്തും ഭീതി വിതയ്ക്കുന്നു. അക്രമവാസനയുള്ള ഇവരിൽ ഒരു വിഭാഗത്തിന്റെ ചെയ്തികൾ മറ്റുള്ളവരുടെയും അന്നം മുട്ടിക്കുമെന്ന അവസ്ഥയിലാണ്. അമ്പുനാട് കോളേജ് വിദ്യാർഥിനി ഇതര സംസ്ഥാനക്കാരന്റെ കൊലക്കത്തിക്കിരയായ സംഭവത്തിന്റെ നടുക്കത്തിൽനിന്ന് കരകയറാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. തൊട്ടടുത്ത് വാടകയ്ക്കു താമസിച്ചിരുന്നയാളാണ് പ്രതിയെന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. കഴിഞ്ഞ കൊല്ലം നിയമ വിദ്യാർഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന്, മറ്റ് സംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനുമൊക്കെ തീരുമാനമുണ്ടായെങ്കിലും അതൊന്നും പ്രായോഗികമായില്ല. എത്രപേർ ജില്ലയിൽ ഉണ്ടെന്നതിനു പോലും കണക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലീസിന്റെ സഹായത്തോടെ മറുനാടൻ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കണമെന്ന തീരുമാനമാണ്, അധികൃതരുടെ അനാസ്ഥ മൂലം വെള്ളത്തിലായത്. ജില്ലയിൽ ഏറ്റവും കൂടുതൽ മറുനാടൻ തൊഴിലാളികൾ തമ്പടിച്ചിട്ടുള്ള പെരുമ്പാവൂരിലാണ്, ഇവർ സൃഷ്ടിക്കുന്ന അക്രമസംഭവങ്ങളും കൂടുന്നത്. ഇവരുടെ രജിസ്‌ട്രേഷനും മറ്റുമായി, നഗരസഭ പ്രത്യേക സെൽ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. സ്വന്തം നാട്ടിൽ വൻ കുറ്റകൃത്യം നടത്തിയ ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങുന്നവരാണ് കേരളത്തിലും സമാന മാതൃകയിൽ അക്രമം കാട്ടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അക്രമികൾക്ക് യാതൊരു രേഖയുമില്ലാതെ ഒളിച്ചുതാമസിക്കാൻ പറ്റിയ ഇടമായി എറണാകുളം ജില്ല മാറിയെന്നതാണ് യാഥാർത്ഥ്യം. പ്ലൈവുഡ് ഫാക്ടറികളിലും ക്വാറികളിലും ജോലിക്കെത്തുന്നവരുടെ കണക്ക് വ്യവസായ സ്ഥാപനത്തിന്റെ പക്കലുമില്ല. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. പകുതിയോളം പ്ലൈവുഡ് ഫാക്ടറികളും ക്വാറികളും ലൈസൻസ് ഇല്ലാത്തവയാണ്. അതുകൊണ്ട് ഈ സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങളും പാലിക്കുന്നില്ല. വാടകയ്ക്ക് താമസിപ്പിക്കുന്നവർക്കും തൊഴിലാളികളുടെ പേരും വിലാസവും അറിയില്ല. അഞ്ചുപേർക്ക് താമസിക്കാൻ പറ്റുന്ന വീട്ടിൽ ചിലപ്പോൾ പത്ത് പേരുണ്ടാകും. രാവിലെ മുതൽ മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കുന്ന ശീലക്കാരാണ് അധികവും. കഠിനാധ്വാനികളും കിട്ടുന്നതിന്റെ വലിയൊരു പങ്ക് നാട്ടിൽത്തന്നെ മുടക്കി ധാരാളികളായി ജീവിക്കുന്നവരും ആയതിനാൽ ആതിഥേയരായ നാം ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. മിക്ക സ്ഥാപനങ്ങളുടെയും നിലനിൽപ്പ് ഭായിമാരിലാണ്. നിർമാണ മേഖലയിൽ ഇവർ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. മദ്യപിച്ച് ലക്കുകെട്ട് തമ്മിൽ അടിപിടിയുണ്ടാക്കുന്നത് പെരുമ്പാവൂരിലെ പതിവുകാഴ്ചയാണ്. അവർ തമ്മിലുള്ള സംഘട്ടനം കൊലപാതകത്തിൽ വരെ എത്തുന്നു. പരാതിക്കാരില്ലാത്തതിനാൽ എല്ലാ കേസുകളും തെളിയാറില്ല. മരിച്ചത് ആരെന്നുപോലും അറിയാനാകാതെ ജഡം സംസ്കരിക്കേണ്ടി വന്ന അവസ്ഥവരെ ഉണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2KctPZ9
via IFTTT