തൊടുപുഴ: ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2394.92 അടിയായി ഉയർന്നു. 2395 അടിയായി ജലനിരപ്പ് ഉയരുന്നതോടെ രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിക്കും. 0.08 അടി (2.4 സെന്‍റിമീറ്റർ) കൂടി ഉയർന്നാൽ ജലനിരപ്പ് 2395 അടിയിലെത്തും. ഞായറാഴ്ച 2394.3 അടിയായിരുന്ന ജലനിരപ്പ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് 2394.72 അടിയിലേക്ക് ഉയർന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോൾ അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകും.
അതേസമയം, ഇടുക്കി ഡാം തുറന്നാൽ പെരിയാറിലെ വ്യഷ്ടി പ്രദേശത്ത് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ എറണാകുളം കലക്ടറേറ്റിൽ പ്രത്യേകയോഗം ചേർന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ജില്ലാ കലക്ടർ ചർച്ച നടത്തി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം നൽകുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ അറിയിച്ചു.
ജലനിരപ്പ് 2,397-98 അടിയാകുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം തുറക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.
ചെറുതോണി ഡാം തുറന്നാല്‍ വെള്ളം സ്പില്‍വെയിലൂടെ ഒഴുകി ചെറുതോണി ടൗണും കടന്ന് തടിയമ്പാട്, കരിമ്പന്‍ വഴി ലോവര്‍ പെരിയാറിലാണെത്തുന്നത്. ചെറുതോണിയില്‍ നിന്നും 24 കിലോമീറ്റര്‍ വെള്ളമൊഴുകി ലോവര്‍ പെരിയാറിലെത്താന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ വേണ്ടിവരും.
പെരിയാറിന് ഇരുവശവും താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഡാം തുറന്നുവിട്ടാല്‍ ഇവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അധികൃതരും ജനപ്രതിനിധികളുമടങ്ങിയ സംഘം ബോധവത്കരണം നടത്തുന്നുണ്ട്. പെരിയാറിന്റെ വശങ്ങളിലെ വലിയ മരങ്ങള്‍ മുറിച്ച് ച്ച് നീക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
from Anweshanam | The Latest News From India https://ift.tt/2LOTaND
via IFTTT